നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസിലെ നിര്‍ണായക തെളിവുകളും രേഖകളും ഉള്‍പ്പെടെ മുദ്രവെച്ച കവറിലാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷാ ഹര്‍ജി പരിഗണിക്കല്‍ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

കേസില്‍ പ്രതികളുടെ നിസ്സഹകരണം ഹൈക്കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. പ്രതികള്‍ ഫോണുകള്‍ കൈമാറാത്ത കാര്യവും കോടതിയെ അറിയിച്ചു. ഫോണുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ദിലീപ് അടക്കമുള്ള പ്രതികള്‍ ഇതിനു തയ്യാറായിരുന്നില്ല.

കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അറസ്റ്റ് ഇന്ന് വരെ തടഞ്ഞ കോടതി 3 ദിവസം ദിലീപ്, സഹോദരന്‍ അനുപ് അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നു. ദിലീപ് അടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് കണ്ടെത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം.ഗൂഢാലോചനക്കേസെടുത്തതിനു പിന്നാലെ ദിലീപ്, സഹോദരന്‍ അനൂപ്, സഹായി അപ്പു എന്നിവര്‍ തങ്ങള്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ മാറ്റിയെന്നും ഇത് തെളിവ് നശിപ്പിക്കാനാണെന്നുമാണ് ക്രൈം ബ്രാഞ്ച് നിലപാട്.