വത്തിക്കാന്‍ സിറ്റി: ന്യൂയോര്‍ക്ക് അതിരൂപതയുടെ സഹായ മെത്രാന്മാരായി ഫ്രാന്‍സിസ് പാപ്പ നിയമിച്ച രണ്ടുപേരില്‍ ഒരാള്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്മാരില്‍ ഒരാള്‍. അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്മാരായി ഡോ. ജോസഫ് എ. എസ്പൈലാട്ടും, ഡോ. ജോണ്‍ എസ്. ബോണീസിയും തെരഞ്ഞെടുക്കപ്പെട്ട വിവരം ഇക്കഴിഞ്ഞ ജനുവരി 25 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. അഭിഷിക്തനായി കഴിഞ്ഞാല്‍ 1976 ഡിസംബര്‍ 27-ന് ജനിച്ച ഡോ. ജോസഫ് എ. എസ്പൈല്ലാട്ട് ആയിരിക്കും അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍. ലോകത്തെ പ്രായം കുറഞ്ഞ മെത്രാന്‍മാരില്‍ ഒരാളായും അദ്ദേഹം മാറും.

നിലവില്‍ ന്യൂയോര്‍ക്ക് അതിരൂപതയുടെ ഹിസ്പാനിക് കാത്തലിക് കരിസ്മാറ്റിക് റിന്യൂവലിന്റെ ഡയറക്ടര്‍ സ്ഥാനം വഹിച്ചു വരികയാണ് നാല്‍പ്പത്തിയഞ്ച് വയസ്സുള്ള ഡോ. എസ്പൈല്ലാട്ട്. ‘സെയിന്റ്ഹുഡ് ഇന്‍ ദി സിറ്റി’ എന്ന പേരില്‍ വിശ്വാസം, സംഗീതം, കായികം, ഫാഷന്‍, പോപ്‌ സംസ്കാരം തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടുന്ന ഒരു പോഡ്കാസ്റ്റിനും, യുട്യൂബ് ചാനലിനും എസ്പൈല്ലാട്ട് ഈ വര്‍ഷം ആരംഭം കുറിച്ചിരുന്നു. 2003-ലാണ് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. 2015-മുതല്‍ തെക്കന്‍ ബ്രോങ്ക്സിലെ സെന്റ്‌ അന്തോണി ഓഫ് പാദുവ ഇടവക വികാരിയായി സേവനം ചെയ്തിട്ടുള്ള ഫാ. എസ്പൈല്ലാട്ട് ന്യൂയോര്‍ക്ക് അതിരൂപതയുടെ യൂത്ത് മിനിസ്ട്രിയുടെ ഡയറക്ടറായിരിന്നു.

യോങ്കേഴ്സിലെ സെന്റ്‌ പീറ്റേഴ്സ് ഇടവക വികാരിയായും, മാന്‍ഹട്ടനിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് മാര്‍ട്ടിയേഴ്സിന്റെ പാറോക്കിയല്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഫോര്‍ദാം സര്‍വ്വകലാശാലയില്‍ പഠിച്ചിട്ടുള്ള അദ്ദേഹം ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കിയത് ഡുണ്‍വൂഡിയിലെ സെന്റ്‌ ജോസഫ് സെമിനാരിയില്‍ നിന്നുമാണ്. ആഗോള കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാന്‍ യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ല്വിവിവ് അതിരൂപതയിലെ സ്റ്റെപാന്‍ സുസ് മെത്രാനാണ്. 2020-ല്‍ മെത്രാന്‍ പദവി സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം വെറും 38 വയസ്സു മാത്രമായിരിന്നു.