പട്ന: ബിഹാറില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് പരീക്ഷക്കെതിരായ നടക്കുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം ബിഹാറിലെ ഗയ റെയില്‍വേ സ്റ്റേഷനില്‍ സമരക്കാര്‍ ട്രെയിനിന് തീയിട്ടു.

യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിെന്‍റ റാക്കുകള്‍ക്കാണ് തീവെച്ചതെന്നും അളപായമില്ലെന്നും ഗയ സീനിയര്‍ സുപ്രണ്ട് ഓഫ് പൊലീസ് ആദിത്യകുമാര്‍ അറിയിച്ചു.

ഗയ സ്റ്റേഷന് നേരെ വ്യാപകമായ കല്ലേറുമുണ്ടായി. തീവെപ്പിനെ തുടര്‍ന്ന് റെയില്‍ ഗതാഗതത്തിന് തടസം നേരിട്ടു. അക്രമികളില്‍ ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടു. സമരക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം സര്‍ക്കാര്‍ പരിഗണിക്കും. പരാതി ഉയര്‍ന്ന പരീക്ഷ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിഷയത്തില്‍ ഇടപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയിലൂടെ സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കാണണമെന്ന്പ്രിയങ്ക ആവശ്യപ്പെട്ടു. സമാധാനപരമായി സമരം നടത്തണമെന്ന് അവര്‍ ഉദ്യോഗാര്‍ഥികളോട് അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഉദ്യോഗാര്‍ഥികളെ ഉടന്‍ വിട്ടയക്കണം. സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടു.

റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് നടത്തിയ നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലേക്കുള്ള മത്സര പരീക്ഷയില്‍ വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി വിജ്ഞാപനത്തിനു വിരുദ്ധമായി വീണ്ടുമൊരു പരീക്ഷ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വിജ്ഞാപനത്തില്‍ ഒരു പരീക്ഷയെ കുറിച്ച്‌ മാത്രമേ പരാമര്‍ശിക്കുന്നുള്ളുവെന്നാണ് ഉദ്യോഗാര്‍ഥികള്‍ അവകാശപ്പെടുന്നത്.