വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കൾ ഇന്ന് ഗവർണറെ കാണും. രാവിലെ പതിനൊന്നരക്കാണ് രാജ്ഭവനിൽ കൂടിക്കാഴ്ച. നിയമവിരുദ്ധമായ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ചൊവ്വാഴ്ച ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല പി.എം.എ സലാം, മോന്‍സ് ജോസഫ്, എ.എ അസീസ്, സി.പി ജോണ്‍, ജി ദേവരാജന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുള്ളതെന്നാണ് വിവരം.

അതേസമയം എജിയുടെ നിയമോപദേശപ്രകാരമാണ് ഓർഡിനൻസ് എന്നാണ് കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തിയ നിയമമന്ത്രി വിശദീകരിച്ചത്. ഗവർണറുടെ തുടർനടപടിയാണ് ഇനി പ്രധാനം. ഇന്ന് വൈകീട്ട് കൊച്ചിയിലേക്ക് പോകുന്ന ഗവർണ്ണ‍ർ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തുക. ലോകായുക്തക്ക് ശുപാർശ ചെയ്യാൻ മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ടെന്നും സർക്കാർ വാദിക്കുന്നു.