ഐഎസ് ഭീകരര്‍ ചാവേറുകളാക്കാന്‍ എത്തിച്ച 700 കുഞ്ഞുങ്ങള്‍ സിറിയന്‍ ജയിലില്‍ കുടുങ്ങി കിടക്കുന്നതായും തടവിലാക്കിയ 700 കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കാനാണ് ഐഎസ് ഭീകരരുടെ പദ്ധതി എന്നും റിപ്പോര്‍ട്ട്.

യുകെ ആസ്ഥാനമായുള്ള സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സിറിയയിലെ ഗ്വെറാന്‍ ജയിലില്‍ ബോംബെറിഞ്ഞ് ആയിരക്കണക്കിന് കൂട്ടാളികളെ മോചിപ്പിക്കാന്‍ ഐഎസ് ഭീകരര്‍ ശ്രമിച്ചിരുന്നു. അതിനാല്‍ മേഖലയില്‍ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്നും ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് കുട്ടികളെ തടവില്‍ നിന്നും മോചിപ്പിക്കണമെന്നുമാണ് സേവ് ദി ചില്‍ഡ്രന്‍ സംഘടനയുടെ ആവശ്യം.

ഗ്വെറാന്‍ ജയിലില്‍ ഐഎസിനെതിരെ പോരാടുന്ന ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഈ കുട്ടികളെ അപകടത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും തടങ്കലിലായ കുട്ടികളില്‍ നിന്ന് സഹായത്തിനായി നിലവിളിക്കുന്ന ശബ്ദസന്ദേശങ്ങള്‍ ലഭിച്ചതായും സംഘടനയുടെ ഡയറക്ടര്‍ സോണിയ ഖുഷ് പറഞ്ഞു.

സിറിയയില്‍ യുഎസ് പിന്തുണയുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും ഐഎസും തമ്മിലുള്ള കലാപത്തിനിടെ 300 ഓളം പേരാണ് കൊല്ലപ്പെട്ടത്. ജയില്‍ അക്രമിച്ച്‌ ഐഎസ് ഭീകരരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ 30 ഓളം ഐഎസ് ഭീകരരെ കുര്‍ദിഷ് സൈന്യം വധിച്ചു. സേനയുടെ ആക്രമണം തടയുന്നതിനായി കുട്ടികള്‍ താമസിക്കുന്ന ഒരു ഡോര്‍മിറ്ററിയിലേക്ക് ഐഎസ് തടവുകാര്‍ മാറിയതായും കുര്‍ദിഷ് സേനയ്‌ക്ക് മുന്നില്‍ ഈ കുഞ്ഞുങ്ങളെ ഭീകരര്‍ മനുഷ്യകവചങ്ങളാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. സംഘര്‍ഷത്തിനിടെ നിരവധി കുട്ടികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അറബ് ഇതര രാജ്യങ്ങളില്‍ നിന്നുള്ള 150ലധികം വിദേശ കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. തടവിലാക്കപ്പെട്ട കുട്ടികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സേവ് ദി ചില്‍ഡ്രന്‍ സംഘടന അധികൃതരോട് അഭ്യര്‍ത്ഥിച്ചു. കുടുങ്ങിക്കിടക്കുന്ന കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ യുനിസെഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടികള്‍ അപകടത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.