മുന്നറിയിപ്പിൻ്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ ഇന്ന് മുതൽ കർശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങൾ പ്രാബല്യത്തിലായി. ജില്ലയിൽ ഒരുതരത്തിലുള്ള  ആൾക്കൂട്ടവും പാടില്ലെന്നാണ് നിർദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തൽക്കുളങ്ങളുമടക്കം അടച്ചിടും. ആരാധനാലയങ്ങളിലെ ചടങ്ങുകൾ ഓൺലൈനായി നടത്തണം. പത്ത്, പന്ത്രണ്ട്, ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാനവർഷമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈനാക്കും. ട്യൂഷൻ ക്ലാസുകളും അനുവദിക്കില്ല. വിവാഹ മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാം.

രണ്ടിലൊരാൾ പോസീറ്റിവ്, തിരുവനന്തപുരത്ത് ഇനി സിൻഡ്രോമിക് മാനേജ്മെൻ്റ്, ലക്ഷണമുണ്ടേൽ രോഗി

അതേസമയം മാളും ബാറും അടക്കാതെ തിയേറ്റർ അടക്കുന്നതിൽ തിയേറ്റർ ഉടമകളുടെ സംഘടനായായ ഫിയോക് കടുത്ത എതി‍ർപ്പുയർത്തിയിട്ടുണ്ട്. ജില്ലയിലെ തിയേറ്ററിൽ ഒരു ദിവസം വരുന്ന ആളുകളുടെ ഇരട്ടി ഒരു മണിക്കൂർ കൊണ്ട് ബാറുകളിലും മാളുകളിലും എത്തുന്നുണ്ടെന്ന് ഫിയോക് പ്രസിഡണ്ട് വിജയകുമാർ പറഞ്ഞു. ജില്ലയിൽ വെള്ളിയാഴ്ച്ച തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരടക്കം യോഗത്തിൽ പങ്കെടുക്കും. ശേഷമാകും കൂടുതഷ തീരുമാനങ്ങൾ ഉണ്ടാകുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ച് നിയന്ത്രണം ശക്തമാക്കാനാണ് നിലവിലെ നിർദേശം.

തീവ്രം വ്യാപനം; തിങ്കളാഴ്ച ടിപിആർ 47 കടന്നു, കേരളത്തിൽ 26514 പേര്‍ക്ക് കൂടി കൊവിഡ്, എറണാകുളത്ത് രൂക്ഷം

അതേസമയം 8 ജില്ലകളെക്കൂടി ഇന്നലെ ചേർന്ന കൊവിഡ് അവലോകനയോഗം ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് ഇന്നുമുതൽ ബി കാറ്റഗറിയിലുള്ളത്. സംസ്ഥാനത്ത് സ്കൂളുകളിൽ ഹാജർ 40 ശതമാനത്തിൽ കുറവാണെങ്കിൽ അടച്ചിടാനും അവലോകനയോഗം നിർദേശം നൽകിയിട്ടുണ്ട്. പൊതു നിയന്ത്രണങ്ങളിലാണ് സംസ്ഥാനത്ത് സ്കൂളുകളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ സ്കൂളടച്ചിടാമെന്ന നിർദേശം വന്നത്. പ്രധാനാാധ്യാപകന് ഇക്കാര്യത്തിൽ തീരുമാനമെടു്കാം. സെക്രട്ടറിയറ്റിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് പരിഗണിക്കുന്നുണ്ട്.

തലസ്ഥാനത്തെ സി കാറ്റഗറി നിയന്ത്രണം: അറിയേണ്ട കാര്യങ്ങൾ

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കൊവിഡ് രോഗികളായതിനാലാണ് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ കടുപ്പിച്ചത്. ജില്ലയിൽ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി ജില്ലാ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി.

ജില്ലയിലെ മറ്റ് നിയന്ത്രണങ്ങൾ

മതപരമായ പ്രാർത്ഥനകളും ആരാധനകളും ഓൺലൈനായി നടത്തണം.

വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.

സിനിമ തിയേറ്റർ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല.

എല്ലാ ക്ലാസുകളും (ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ) ജനുവരി 31 വരെ ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കണം. അതേസമയം 10, 12, അവസാനവർഷ ബിരുദ, ബിരുദാനന്തരതല ക്ലാസുകൾ  ഓഫ്‌ലൈനായി തുടരും. ഈ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെടുകയും മൂന്ന് ദിവസത്തെ ഹാജർനില ശരാശരി 40 ശതമാനത്തിൽ താഴെ എത്തുകയും ചെയ്താൽ സ്ഥാപനമേധാവികൾ ക്ലാസുകൾ 15 ദിവസത്തേക്ക് ഓൺലൈൻ സംവിധാനത്തിൽ തുടരണം. റെസിഡൻഷ്യൽ സ്‌കൂളുകൾ ബയോ ബബിൾ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണം ബാധകമായിരിക്കില്ല. കൊവിഡ് വ്യാപന സാഹചര്യത്തിൽ ജനുവരി 20ന് പുറപ്പെടുവിച്ച മറ്റ് നിയന്ത്രണങ്ങളും ജില്ലയിൽ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.