സംസ്ഥാനത്തെ 2200 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണർ. ഇതില്‍ ആയിരം ഏക്കര്‍ ഭൂമി ഇനിയും തിരിച്ചുപിടിക്കാനുണ്ടെന്നും എഷ്യാനെറ്റ് ന്യൂസിന് കിട്ടിയ വിവരാവകാശ രേഖ മറുപടിയിലുണ്ട്.സംസ്ഥാനത്തെ വന്‍കിട ഭൂമികയ്യേറ്റ മാഫിയയുടെ മുന്നില്‍ റവന്യൂ വകുപ്പ് പരുങ്ങുകയാണെന്നാണ് ഓരോ ജില്ലയിലെയും തിരിച്ചുപിടിക്കാനുള്ള കണക്ക് പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്.  സംസ്ഥാനത്ത് ഇതുവരെ ആകെ എത്ര സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും അതിലെത്ര തിരിച്ചുപടിച്ചെന്നും ഇനിയെത്ര തിരിച്ചുപിടിക്കാനുണ്ടെന്നും വിവരാകാശ നിയമപ്രകാരം ഞങ്ങള്‍ ചോദിച്ചതിന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തന്ന മറുപടിയാണിത്.

പതിനാല് ജില്ലകളിലായി 884 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്ന്. അതായത് 2184 ഏക്കര്‍. ഇതില്‍ തിരിച്ചുപിടിച്ചത് എത്രയെന്നതിന്‍റെ മറുപടി കാണുക. വെറും 497 ഹെക്ടര്‍. 950 ഏക്കറിലേറെ ഭൂമി ഇപ്പോഴും പലരുടെയും കയ്യിലാണെന്നാണ് വിവരാവകാശ മറുപടി. ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമി കയ്യേറിയത്. 840 ഏക്കര്‍. പക്ഷേ ഇടുക്കിയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ സജീവമായി ഇടപെട്ടു. 760 ഏക്കര്‍ ഭൂമി മാത്രമാണ് ഇനി തിരിച്ചുപിടിക്കാനുള്ളത്.

പക്ഷേ മറ്റ് ജില്ലകളില്‍ റവന്യൂ വകുപ്പ് കയ്യേറ്റക്കാരുടെ മുന്നില്‍ ഒന്നും ചെയ്യാനാകാതെ പകച്ച് നില്‍ക്കുകയാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തം. തലസ്ഥാനത്ത് നിന്ന് തന്നെ തുടങ്ങാം.

ആകെ 361 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരുവനന്തപുരത്ത് കയ്യേറി. ഇതില്‍ തിരിച്ചുപിടിച്ചത് 155 ഏക്കര്‍ മാത്രം. 206 ഏക്കര്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലെന്ന്. കൊല്ലത്ത് കയ്യേറിയതിന്‍റെ മൂന്നിലൊന്ന് പോലും തിരിച്ചുപിടിച്ചില്ല. പത്തനംതിട്ടയില്‍ 100 ഏക്കര്‍ കയ്യേറിയതില്‍ തിരിച്ചുപിടിക്കാനായത് വെറും 18 ഏക്കര്‍ ഭൂമി മാത്രം. ആലപ്പുഴയില്‍ 67 ഏക്കര്‍ ഭൂമി കയ്യേറിയതില്‍ 50 ഏക്കറും സ്വകാര്യ വ്യക്തികളുടെ കൈവശം തന്നെയാണ്. കോട്ടയത്ത് കയ്യേറിയതില്‍ പകുതി പോലും തിരിച്ചുപിടിച്ചില്ല. എറണാകുളത്ത് 85 ഏക്കര്‍ ഭൂമി കയ്യേറിയതില്‍ തിരിച്ചുപിടിക്കാനായത് വെറും 17 ഏക്കര്‍. റവന്യൂമന്ത്രി കെ രാജന്‍റെ തൃശൂരില്‍ 135 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതില്‍ 97 ഏക്കറും കയ്യേറ്റ മാഫിയയുടെ കയ്യില്‍ തന്നെ. മുഖ്യമന്ത്രിയുടെ കണ്ണൂര്‍ ജില്ലയില്‍ 15 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയതില്‍ തിരിച്ചുപിടിച്ചത് വെറും 1 ഏക്കര്‍ ഭൂമി. പാലക്കാടും മലപ്പുറത്തും കോഴിക്കോടും വയനാടും കാസര്‍കോഡുമെല്ലാം കയ്യേറിയതിന്‍റെ പകുതി ഭൂമി പോലും തിരിച്ചുപിടിക്കാനുള്ള ശേഷി അവിടുത്തെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കില്ലെന്ന് കണക്കുകളില്‍ വ്യക്തമാണ്.

കയ്യേറ്റക്കാരില്‍ 90 ശതമാനവും വന്‍കിടക്കാരാണ്. റവന്യൂ വകുപ്പ് ഈ കയ്യേറ്റക്കാര്‍ക്ക് മുമ്പില്‍ മുട്ടിടിക്കാതെ ധീരമായ നിലപാടെടുത്താല്‍ തിരിച്ചുകിട്ടുക ആയിരം ഏക്കറിലേറെ റവന്യൂ ഭൂമിയാണ്.