മുളിയാറില്‍ (Muliyar) 2020 ല്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം (Endosulfan Rehabilitation Village) എങ്ങുമെത്തിയില്ല. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയില്‍ ഒരു നിര്‍മ്മാണവും ഇതുവരെ തുടങ്ങിയിട്ടില്ല. സമരം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍.

മുളിയാര്‍ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമിയാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത ഗ്രാമത്തിനായി വകയിരുത്തിയത്. 2020 ജുലൈ നാലിന് മന്ത്രി കെ കെ ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ തറക്കല്ലിട്ടു. 10 മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നുമുണ്ടായില്ല. പദ്ധതി ഇപ്പോഴും കടലാസില്‍ തന്നെ.

കെയര്‍ഹോം, ലൈബ്രറി, ഫിസിയോ തെറാപ്പി മുറികള്‍, റിക്രിയേഷന്‍ റൂമുകള്‍, ക്ലാസ് മുറികള്‍, സ്കില്‍ ഡെലവപ്മെന്‍റ് സെന്‍ററുകള്‍, പരിശോധനാ മുറികള്‍, താമസ സൗകര്യങ്ങള്‍ തുടങ്ങിയവ പുനരധിവാസ ഗ്രാമത്തില്‍ ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. 58 കോടി രൂപയുടെ പദ്ധതില്‍ ഉറപ്പ് നല‍്കിയത് ദുരിത ബാധിതകര്‍ക്ക് സംരക്ഷണം, ശാസ്ത്രീയ പരിചരണം, പുനരധിവാസം എന്നിവയായിരുന്നു.

ആദ്യഘട്ടത്തിനായി അഞ്ചുകോടി രൂപ കാസര്‍കോട് പാക്കേജില്‍ നിന്ന് അനുവദിക്കുകയും നിര്‍മ്മാണം ഊരാളുങ്കലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന് തന്നെ മാതൃകയാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണ് ഇങ്ങനെ തരിശായി കിടക്കുന്നത്.