യുഎഇക്ക് പിന്നാലെ സൗദിക്ക് (Saudi Arabia) നേരെയും ഹൂതി ആക്രമണം (Houthi Attack).
വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ടാണ് ആക്രമണം. രണ്ട് ഡ്രോണുകളാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇവ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.രണ്ട് പ്രവാസികള്‍ക്ക്  പരുക്കേറ്റതായി സൗദി സഖ്യസേന അറിയിച്ചു

ഇന്ന് പുലര്‍ച്ചെ 4.30 ഓടെ യുഎഇക്ക് നേരെയാണ് ആദ്യം ആക്രമണ ശ്രമമുണ്ടായത്. രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ യുഎയിലേക്ക് ഹൂതികള്‍ വിക്ഷേപിച്ചു. എന്നാല്‍ ഇവ തകര്‍ത്തെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി ലക്ഷ്യമാക്കി തൊടുത്ത മിസൈലുകളാണ് തകര്‍ത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ അബുദാബിയില്‍ പതിച്ചു. സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച യുഎഇയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബുദാബി വിമാനത്താവളത്തിന്‍റെ പുതിയ നിര്‍മ്മാണ മേഖലയിലും ഹൂതികള്‍ നടത്തിയ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. യുഎഇയിലെ പൊട്ടിത്തെറി തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യമനിലെ ഹൂതി വിമതർ അവകാശപ്പെട്ടിരുന്നു.