ന്യൂഡല്‍ഹി: കൊറോണ വൈറസിന് നിരന്തരം ജനിതകവ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ലോകരാജ്യങ്ങളില്‍ അതിവേഗം പോലെ പടരുകയാണ്. ഒമൈക്രോണ്‍ ബാധിതരില്‍ തീരെ ചെറിയ ലക്ഷണങ്ങളേ കാണുന്നുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ രാജ്യത്ത് അലയടിക്കുന്ന മൂന്നാം തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടേയും ഐസിയു ചികിത്സ വേണ്ടി വരുന്നവരുടേയും എണ്ണം വര്‍ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഭീഷണി മാറ്റമില്ലാതെ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ജീനോമിക്‌സ് ലാബുകളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗ് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സാഹചര്യത്തില്‍, കോവിഡിന്റെ പുതിയ വകഭേദമായി ഒമൈക്രോണ്‍ കണ്ടെത്തുന്നതിനായി തദ്ദേശീയമായ പരിശോധനാ കിറ്റ് ഗവേഷര്‍ വികസിപ്പിച്ചിരിക്കുകയാണ്. സിഎസ്‌ഐആര്‍- സെന്‍ട്രല്‍ ഡ്രഗ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ‘ഓം’ എന്ന പേരിലുള്ള കിറ്റ് വികസിപ്പിച്ചത്.

നിലവിലുള്ള ആര്‍ടിപിസിആര്‍ അധിഷ്ഠിത കിറ്റ് മുഖേന വൈറസ് ബാധ ഒമൈക്രോണ്‍ ആണോയെന്ന് കണ്ടെത്താനാവില്ല. എന്നാല്‍ പുതുതായി കണ്ടെത്തിയ ‘ഓം’ കിറ്റ് മുഖേന എളുപ്പത്തില്‍ തന്നെ ബാധിച്ച വൈറസ് ഒമൈക്രോണ്‍ ആണോയെന്ന് കണ്ടെത്താനാകുമെന്ന് സിഎസ്‌ഐആര്‍- സിഡിആര്‍ഐ ഡയറക്ടര്‍ പ്രൊഫ. തപസ് കെ കന്‍ഡു പറഞ്ഞു.

സിഎസ്‌ഐആര്‍- സിഡിആര്‍ഐയിലെ ഡോ. അതുല്‍ ഗോയല്‍, ഡോ. ആശിഷ് അറോറ, ഡോ. നിതി കുമാര്‍ എന്നിവരും ഇന്‍ഡസ്ട്രി പാര്‍ട്ണറായ ഹൈദരാബാദ് ബയോടെക് ഡെസ്‌ക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഓം കിറ്റ് വികസിപ്പിച്ചതെന്ന് പ്രൊഫ. തപസ് കെ കന്‍ഡു പറഞ്ഞു