നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥനെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഇന്ന്.

ആദ്യ ദിവസത്തെ മൊഴിയിലെ വൈരുധ്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ക്രൈം ബ്രാഞ്ചിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ. പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യും. ദിലീപിൻ്റെ സഹോദരി ഭർത്താവ് സൂരജിൽ നിന്ന് കൂടുതൽ മൊഴി വിവരങ്ങൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. സുരാജ് നടത്തിയ പണം ഇടപാടുകൾ അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ചോദ്യം ചെയ്യലും ഇന്ന് ഉണ്ടാകും.

ഇന്നലെ പതിനൊന്ന് മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തിയതായി ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ആദ്യഘട്ടത്തിൽ തന്നെ മൊഴി നൽകി. എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ പ്രതികളെ വേർതിരിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിലെ ചോദ്യം ചെയ്യലിൽ എഡിജിപി എസ്.ശ്രീജിത്തും ഐജി ​ഗോപേഷ് അ​ഗർവാളും പങ്കെടുത്തു. ​ഗൂഢാലോചന കേസിൽ സത്യം പുറത്തുകൊണ്ടുവരുമെന്നും മൊഴി പരിശോധിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നും എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

രാത്രി 8 മണിവരെയാണ് ദിലീപിനെ ചോദ്യം ചെയ്തത്. കോടതി വിധി പ്രകാരം രാവിലെ 9 മണി മുതൽ രാത്രി എട്ട് മണിവരെയായിരുന്നു ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതിയുണ്ടായിരുന്നത്. ദിലീപിനെ വിട്ടയച്ചതിന് പിന്നാലെ പൊലീസ് വിഡിയോ കോൺഫറൻസിലൂടെ അവലോകന യോ​ഗം ചേർന്നു. പ്രതികൾ പറഞ്ഞ മൊഴികൾ ഒത്തുനോക്കുക ഉൾപ്പെടെയുള്ള കാര്യങ്ങളാണ് നടന്നത്. ചോദ്യാവലിയിലെ എല്ലാ ചോദ്യങ്ങൾക്കും പ്രതികൾ മറുപടി നൽകിയെന്നാണ് വിവരം. എന്നാൽ ഉത്തരങ്ങളിലെ വിശ്വാസ്യത പൊലീസ് പരിശേധിക്കും.

കോടതിയിൽ ദിലീപ് നൽകിയ കൗണ്ടർ പെറ്റീഷന്റെ അതേ ഭാഷയിലായിരുന്നു ബാലചന്ദ്രകുമാറിനെ കുറിച്ച് ദിലീപ് പൊലീസിനോടും പറഞ്ഞത്. ബാലചന്ദ്രകുമാറിനെ കുറിച്ച് ദിലീപ് പറഞ്ഞത് മുഴുവൻ പൊലീസ് വിശ്വാസ്യത്തിലെടുത്തിട്ടില്ല എന്നതാണ് ലഭ്യമാകുന്ന റിപ്പോർട്ട്.