സന: യെമനിലെ ജയിലിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും മറ്റൊരു ബോംബാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ട്.

സാദയിലെ തകര്‍ന്ന ജെയില്‍ കെട്ടിടങ്ങളും അഴുകിയ മൃതദേഹങ്ങളും കാണിക്കുന്ന ഭയാനകമായ വീഡിയോ ദൃശ്യങ്ങള്‍ ഹൂതി വിമതര്‍ പുറത്ത് വിട്ടു.

തുറമുഖ നഗരമായ ഹൊദൈദയില്‍ ബോംബ് സ്ഫോടനത്തില്‍ സമീപത്തെ ഫുട്ബോള്‍ ​ഗ്രൗണ്ടില്‍ കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മരിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ അറബ് സഖ്യസേന വ്യോമാക്രമണം ശക്തമാക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് യുഎന്‍ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.

അഭയാര്‍ഥികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എഴുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത തങ്ങളെ ഭയപ്പെടുത്തുന്നുവെന്ന് യെമനില്‍ പ്രവര്‍ത്തിക്കുന്ന എട്ട് എയ്ഡ് ഏജന്‍സികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സിവിലിയന്‍ ജീവതത്തോടുള്ള ന​ഗ്നമായ ലംഘനമാണ് യെമനില്‍ നടന്നതെന്ന് അവര്‍ വ്യക്തമാക്കി.

സാദയിലെ ജയില്‍ അഭയാര്‍ഥി കേന്ദ്രമായാണ് ഉപയോ​ഗിച്ചിരുന്നതെന്നാണ് യെമന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിന് ആനുപാതികമായ പ്രതികരണത്തിന് തങ്ങളും മറ്റ് സഖ്യകക്ഷികളും പ്രതിജ്ഞാബദ്ധരാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് വ്യക്തമാക്കി. തിങ്കളാഴ്ച അബുദാബിയില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സഖ്യസേനയുടെ ആക്രമണം.

വിമതര്‍ക്കെതിരെ പോരാടുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇതിനെതിരെ കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ജയില്‍ ആക്രമണത്തിന് ശേഷം സാദയിലെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞെന്നും 70 പേര്‍ മരിക്കുകയും 138 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും യെമനിലെ ആരോ​ഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

വ്യോമാക്രമണം നടന്ന സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി മൃതദേഹങ്ങളുണ്ട്. നിരവധി ആളുകളെ കാണാതായതായും യെമനിലെ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ മിഷന്‍ തലവന്‍ അഹമ്മദ് മഹത് പറഞ്ഞു. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നത് ഇപ്പോഴും വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.

തുറമുഖമായ ഹൊദൈദയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം സഖ്യസേന ഏറ്റെടുത്തു. എന്നാല്‍ സാദയില്‍ എന്തെങ്കിലും ആക്രമണം നടത്തിയതായി സഖ്യസേന വ്യക്തമാക്കിയിട്ടില്ല. ഹൊദൈദയിലെ ഹൂതി വിമതരെ തകര്‍ക്കാന്‍ സഖ്യസേന കൃത്യമായ വ്യോമാക്രമണം നടത്തിയതായി സൗദി അറേബ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പറഞ്ഞു.

തിങ്കളാഴ്ച അബുദാബിയിലെ എണ്ണ ശാലകളിലും വിമാനത്താവളത്തിലും ഉണ്ടായ സ്ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്ഥാനിയും കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പ്രതികാരമായി, ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സനയില്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 2021 അവസാനത്തോടെ 3,77,000 പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി യുഎന്‍ കണക്കാക്കുന്നു. ആക്രമണങ്ങളില്‍ നേരിട്ട് കൊല്ലപ്പെട്ടവരും പട്ടിണിയും രോ​ഗങ്ങളും മൂലം കൊല്ലപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടുന്നു.