മിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് അമേരിക്കന്‍ പഠനം. ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്നും യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) മൂന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ഒമിക്രോണിനെതിരായ വാക്‌സിന്‍ സംരക്ഷണത്തെക്കുറിച്ച്‌ യുഎസില്‍ നടത്തിയ ഏറ്റവും വലിയ പഠനമാണിത്.

വാക്‌സിനേഷന്‍ എടുക്കാത്ത ആളുകള്‍ക്ക് കോവിഡ് ബാധിക്കാനുള്ള ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുണ്ടെന്നും ഗുരുതരമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാമെന്നും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2021 ആഗസ്ത് മുതല്‍ ഇതുവരെ 10 യു.എസ് സംസ്ഥാനങ്ങളിലായി പ്രവേശിപ്പിച്ച 88,000 ആശുപത്രി കേസുകളെ അധികരിച്ചായിരുന്നു ആദ്യത്തെ പഠനം.

രണ്ട് വാക്‌സിന്‍ കുത്തിവെപ്പുകള്‍ എടുക്കുന്നത് ഒമിക്രോണിനെതിരായ ആശുപത്രിവാസം തടയുന്നതിന് 57 ശതമാനം ഫലപ്രദമാണെന്ന് പഠനത്തില്‍ കണ്ടെത്തി. രണ്ടാമത്തെ കുത്തിവെപ്പ് കഴിഞ്ഞ് കുറഞ്ഞത് ആറ് മാസമെങ്കിലും കഴിഞ്ഞപ്പോള്‍ എടുത്ത ബൂസ്റ്റര്‍ ഡോസ് 90 ശതമാനം മെച്ചപ്പെട്ട പ്രതിരോധശേഷി നല്‍കുന്നതായും പഠനത്തില്‍ വ്യക്തമാകുന്നു.

കൂടാതെ, എമര്‍ജന്‍സി റൂമുകളിലേക്കും അടിയന്തര പരിചരണ കേന്ദ്രങ്ങളിലേക്കുമുള്ള കേസുകള്‍ കുറയ്ക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ 82 ശതമാനം ഫലപ്രദമാണ്. രണ്ടാമത്തെ പഠനം 2021 ഏപ്രില്‍ 4 മുതല്‍ ഡിസംബര്‍ 25 വരെയുള്ള 25 യു.എസ് സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും പരിശോധിച്ചു. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച വ്യക്തികള്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനം വ്യക്തമാക്കുന്നു.

1,00000 ആളുകളുടെ സാമ്ബിള്‍ എടുത്തപ്പോള്‍ ബൂസ്റ്റഡ് വ്യക്തികളില്‍ 149 കേസുകളും രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത ആളുകളില്‍ 255 കേസുകളും ഉണ്ടെന്ന് പഠനം കണ്ടെത്തി. സിഡിഎസ് ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട മൂന്നാമത്തെ പഠനം മെഡിക്കല്‍ ജേര്‍ണല്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് എടുക്കുന്ന ആളുകള്‍ക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത 67 ശതമാനം കുറവാണെന്ന് പഠനം കണ്ടെത്തി.

ബൂസ്റ്റര്‍ ഡോസുകള്‍ കോവിഡിനെതിരെ മെച്ചപ്പെട്ട ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെങ്കിലും ഒമിക്രോണ്‍ മൂലം ചില മാറ്റങ്ങളുണ്ടായേക്കാമെന്നും മറ്റൊരു പഠനം പറയുന്നു. ചില കേസുകളില്‍, മൂന്ന് ഡോസ് വാക്‌സിനെടുത്ത ആളുകള്‍ക്ക് ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ടെന്ന് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.