കോഴിക്കോട്: കെ റയിലിനെതിരായ (K Rail)  പ്രതിഷേധം ഇല്ലാതാക്കാനുള്ള ക്വട്ടേഷൻ ഡിവൈഎഫ്ഐ (DYFI) ഏറ്റെടുത്തിരിക്കുകയാണെന്ന് യൂത്ത് കോൺ​ഗ്രസ് (Youth Congress)  സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി (Rijil Makkutty) . പൊലീസിന്റെ ജോലി ഡിവൈഎഫ്ഐ ഏറ്റെടുത്തു. അക്രമം കാണിച്ചാലും തല്ലി ഓടിച്ചാലും കെ റയിലിനെതിരായ സമരം തുടരും. പാന്റ് ഇട്ട് സമരം നടത്തിയാൽ എന്താണ് പ്രശ്നം. എം വി ജയരാജനെ കോമാളി ആയി മാത്രമേ യൂത്ത് കോൺഗ്രസ് കാണുന്നുള്ളു എന്നും റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു.

എം വിജയരാജൻ പറഞ്ഞത്….

“എന്തോ ഒരു മാക്കുറ്റിയോ പൂക്കുറ്റിയോ എന്ന് പറഞ്ഞൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റിൽ. കള്ള സുവര്‍… സാധാരണ മുണ്ടും ഷര്‍ട്ടുമാണ്, ഖദർ, ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍.”

കണ്ണൂരിൽ കെ റെയിൽ വിശദീകരണ യോ​ഗത്തിലുണ്ടായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തെയും തുടർന്നുള്ള സംഭവവികാസങ്ങളെയും കുറിച്ചായിരുന്നു റിജിൽ മാക്കുറ്റിയുടെ പ്രതികരണം. പ്രതിഷേധം നടത്തുക എന്നത് തങ്ങളുടെ ബാധ്യതയാണ്.  കൊവിഡ് നിയന്ത്രണ മാനദണ്ഡം ഉള്ളത് കൊണ്ട് ഒരുപാട് ആളുകളുമായി പ്രതിഷേധിക്കാൻ പറ്റിയ സാഹചര്യമല്ല. അതുകൊണ്ടാണ് ആളുകളുടെ എണ്ണം കുറച്ചത്. അന്ന് തങ്ങളെ അക്രമിച്ചവർ ജനപ്രതിനിധികളാണ്. അതിനെ നിയമപരമായി നേരിടും

കണ്ണൂരിലെ പൊലീസ് എം.വി. ജയരാജന്റെ ദാസൻമാരായി മാറിയിരിക്കുകയാണ്. ആക്രമിച്ച ജനപ്രതിനിധികൾക്ക് ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല. സമരത്തിനകത്ത് മോഷണം നടത്തുന്ന സംഘടനയായി ഡിവൈഎഫ്ഐ മാറുന്നു. ആക്രമിച്ചവർക്കെതിരെ നിയമ നടപടി ഇല്ലെങ്കിൽ അതിനെ ശക്തമായി നേരിടും. മാധ്യമ പ്രവർത്തകരെ വരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധം നടത്തിയത് ചിത്രീകരിക്കുക മാത്രമാണ് അവർ ചെയ്തത്. കെ പി സി സി പ്രസിഡന്റ് പറഞ്ഞത് അനുസരിക്കുക എന്നത് യൂത്ത് കോൺഗ്രസിന്റെ ബാധ്യതയാണ് എന്നും റിജിൽ മാക്കുറ്റി പറഞ്ഞു.