കൊവിഡ് (Covid 19) മുക്തരായവർ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ (Vaccine)സ്വീകരിക്കാൻ പാടുള്ളുവെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവർ കരുതൽ ഡോസ് സ്വീകരിക്കുമ്പോഴും ഈ നിബന്ധന ബാധകമാണെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. ശാസ്ത്രീയമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സമയ പരിധി നിശ്ചയിച്ചതെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തിതുവരെ 160 കോടിയിലേറെപ്പേർക്കാണ് കൊവിഡ് വാക്സീൻ നൽകിയത്.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കണക്കിൽ ഇന്ന് നേരിയ കുറവുണ്ടായി. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,37,704 പേർക്കാണ്. 488 പേർ കൊവിഡ് ബാധിച്ചു മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ഇന്ന് 17.22 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

ഇതുവരെ 10050 പേർക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമിക്രോൺ (Omicron ) വന്നുപോയവർക്ക് വീണ്ടും രോഗം  ബാധിക്കുന്നുവെന്നാണ് ടാസ്ക്ഫോഴ്സിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഒമിക്രോൺ ബാധിക്കുന്ന കുട്ടികളിൽ 84 ശതമാനത്തിനും നേരിയ ലക്ഷണം മാത്രമേ പ്രകടമാകൂ എന്നും മരണനിരക്കും കുറവാണെന്നും എയിംസ് നടത്തിയ പഠനത്തിൽ പറയുന്നു.