സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യംവെച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സമ്ബൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍ 33 ശതമാനം (2,91,271) പേര്‍ക്ക് വാക്സിന്‍ നല്‍കി.

15നും 17നും ഇടയ്ക്ക് പ്രായമുള്ള 61 ശതമാനം പേര്‍ക്ക് (9,25,722) വാക്സിന്‍ നല്‍കിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി 5 കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കി. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഈയൊരു നേട്ടം കൈവരിക്കാനായത് സംസ്ഥാനത്തെ സംബന്ധിച്ച്‌ പ്രധാനമാണെന്ന് മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കി. വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്കും വാക്സിന്‍ നല്‍കാനായി വേവ് ക്യാമ്ബയിന്‍ നടപ്പാക്കി. ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍, സ്‌കൂളുകളിലെ വാക്സിനേഷന്‍ എന്നിവയും നടപ്പാക്കിയെന്നും മന്ത്രി അറിയിച്ചു.