അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപടക്കമുള്ള ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്നലെ പരിഗണിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കേണ്ടതിനാല്‍ ഓണ്‍ലൈനായി വേണ്ടെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, സുഹൃത്ത് ബാബു ചെങ്ങമനാട് എന്നിവരുടെ ഹര്‍ജികളാണ് പരിഗണിക്കുന്നത്.

കേസിനെ അസാധാരണം എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി മുമ്പാകെ വിശേഷിപ്പിച്ചത്. നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കേസ്. 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ ദിലീപ് തന്നെയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ലൈംഗിക പീഡനങ്ങള്‍ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കി. ഓരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമങ്ങള്‍ നടത്തിയിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.