ന്യൂയോര്‍ക്ക്: അമേരിക്ക- കാനഡ അതിര്‍ത്തിയില്‍ പിഞ്ചു കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് അതിശൈത്യത്തില്‍ ദാരുണാന്ത്യം.

ഇവര്‍ ഇന്ത്യക്കാരാണ് എന്നാണ് പുറത്തുവരുന്ന വിവരം. മനുഷ്യക്കടത്തിന്റെ ഇരകളാണോ എന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയുമായി അതിര്‍ത്തി പങ്കിടുന്ന കാനഡയുടെ ഭാഗത്ത് വ്യാഴാഴ്ചയാണ് നാലു മൃതദേഹങ്ങള്‍ കണ്ടത്. എമേഴ്‌സണ്‍ എന്ന പ്രദേശത്തിന് സമീപമാണ് രണ്ട് മുതിര്‍ന്നവരുടെയും ഒരു പിഞ്ചുകുഞ്ഞിന്റേയും അടക്കം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ ഇന്ത്യക്കാര്‍ ആണ് എന്ന് കരുതുന്നതായി അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു.

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാകാം ഇവര്‍ക്ക് മരണം സംഭവിച്ചതെന്നാണ് അമേരിക്കയുടെ പ്രാഥമിക വിലയിരുത്തല്‍. അതിശൈത്യം താങ്ങാനാകാതെ കുടുംബത്തിന് മരണം സംഭവിച്ചു എന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. അതിശൈത്യത്തിന് പുറമേ ഹിമപാതം, ഇരുട്ട് അടക്കം മറ്റു പ്രതിബന്ധങ്ങളും ഇവര്‍ നേരിട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.