ഡാലസ്: കോവിഡ് മഹാമാരി ഡാലസ് കൗണ്ടിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തശേഷം ജനുവരി 19 ബുധനാഴ്ച വരെ 500, 502 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതായി കൗണ്ടി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കോവിഡ് വ്യാപനം കഴിഞ്ഞ രണ്ടു വര്‍ഷത്തോളം കൃത്യമായി പറഞ്ഞാല്‍ 680 ദിവസം നോര്‍ത്ത് ടെക്‌സസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ താല്‍ക്കാലിക ലോക്ഡൗണിലേക്കും ഓണ്‍ലൈന്‍ പഠനത്തിലേക്കും കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെട്ടും ജനജീവിതം ദുഷ്‌കരമാക്കിയിരുന്നു.

കോവിഡില്‍ നിന്നും ഏകദേശം മോചനം ലഭിച്ചുവെന്ന് കരുതിയിരിക്കുമ്ബോഴാണ് മാരകമായ വൈറസുകളോടെ മൂന്നാം തരംഗം പ്രത്യക്ഷപ്പെട്ടത്. ഡാലസ് കൗണ്ടിയില്‍ ഈ കാലഘട്ടത്തില്‍ 5678 മരണം സംഭവിച്ചു. പലര്‍ക്കും തങ്ങളുടെ പ്രിയപ്പെട്ടവര്‍ കോവിഡിന്റെ പിടിയില്‍ അകപ്പെട്ടു മരണത്തിലേക്ക് നീങ്ങുന്നത് നിസ്സംഗതയോടെ നോക്കിനില്‍ക്കേണ്ടി വന്നു. മാന്യമായ അന്ത്യ യാത്രയയപ്പുപോലും നല്‍കാനാവാതെ പ്രിയപ്പെട്ടവരുടെ ഹൃദയം തകരുന്ന അവസ്ഥയിലേക്ക് കോവിഡ് മഹാമാരി നിര്‍ദാക്ഷണ്യം മനുഷ്യ സമൂഹത്തെ വേട്ടയാടിയതായി ജില്ലാ ജഡ്ജി ക്ലെ ജങ്കിന്‍സ് എഴുതി തയാറാക്കി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു.

കോവിഡ് മൂന്നാം തരംഗം അതീവ മാരകമായതോടെ കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ഡാലസ് കൗണ്ടിയിലെ പ്രതിദിന ശരാശരി കോവിഡ് കേസുകളുടെ എണ്ണം 4121 ആയി ഉയര്‍ന്നു. രണ്ടാഴ്ച മുമ്ബു പ്രതിദിന ശരാശരി 1369 ആയിരുന്നു. വാക്‌സിനേഷനും, കോവിഡ് നിയന്ത്രണങ്ങളും ഇനിയും എത്രനാള്‍ പാലിക്കേണ്ടി വരുമെന്ന് നിശ്ചയമില്ലാത്ത അവസ്ഥയാണിപ്പോള്‍ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും പഠനം ഓണ്‍ലൈനിലേക്ക് വീണ്ടും മാറിയിരിക്കുന്നു.

– പി.പി. ചെറിയാന്‍