തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. സീനിയർ ഡോക്ടർക്ക്മാർ ഉൾപ്പെടെ 51 ആരോഗ്യപ്രവർത്തകർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 14 പേർക്ക് രണ്ടാം തവണയാണ് രോഗബാധയുണ്ടാകുന്നത്. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ മെഡിക്കൽ കോളജിൽ കൊവിഡ് ബാധിച്ചത് 245 പേർക്ക്. ജൂനിയർ ഡോക്ടർക്ക്മാർക്കും സ്റ്റാഫ് നഴ്‌സിനും മെഡിക്കൽ വിദ്യാർത്ഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ഇന്ന് സംസ്ഥാനത്തെ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനവാണ്. ഇന്ന് 34,199 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂര്‍ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസര്‍ഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,85,742 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6203 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,68,383 കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൂടാതെ സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 12, കോഴിക്കോട് 10, മലപ്പുറം 7, തൃശൂര്‍ 6, കോട്ടയം 5, തിരുവനന്തപുരം, പാലക്കാട് 3 വീതം, കൊല്ലം, ആലപ്പുഴ 2 വീതം, വയനാട്, കണ്ണൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

2 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന മറ്റ് സംസ്ഥാനക്കാരാണ്. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 6 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 5 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.