ലണ്ടന്‍: ബാങ്കുകളില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യക്ക് അവിടെയും വലിയ തിരിച്ചടി.

മല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യു.കെ കോടതി. ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് യു.ബി.എസുമായുള്ള ദീര്‍ഘകാല തര്‍ക്കത്തില്‍ മല്യക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേ നല്‍കാന്‍ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു.ബി.എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. “കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്” എന്ന് യു.കെ കോടതി വിശേഷിപ്പിച്ച അപ്പാര്‍ട്ട്മെന്‍റ്, നിലവില്‍ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.

സ്വിസ് ബാങ്ക് യു.ബി.എസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാന്‍ മല്യ കുടുംബത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഹൈക്കോടതിയിലെ ചാന്‍സറി ഡിവിഷനുവേണ്ടി തന്റെ വിധി വെര്‍ച്വലി പ്രസ്താവിച്ചുകൊണ്ട് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് പറഞ്ഞു.

മല്യയെ രാജ്യത്തേക്ക് നാടുകടത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നതിനിടെയാണ് യു.കെ കോടതിയുടെ നിര്‍ണായക വിധി. മല്യയെ ഇന്ത്യയിലെത്തിക്കാനുളള നയതന്ത്ര ഇടപെടലിന് കോടതി ഉത്തരവ് കൂടുതല്‍ സഹായകരമാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു