റിയാദ്: തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ.

പൊതുസമൂഹത്തിലെ സമാധാനം തകരുന്നതിന് ഇടയാക്കുന്ന എല്ലാത്തരത്തിലുള്ള അസത്യപ്രചാരണങ്ങളും സൗദി അറേബ്യയില്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യും. ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.

വിവരസാങ്കേതികവിദ്യകളുടെ ദുരുപയോഗം തടയുന്നതിനുള്ള നിയമങ്ങള്‍ പ്രകാരവും, ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പ്രകാരവും സൗദിയില്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ നുണപ്രചാരണങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. വ്യാജപ്രചാരണങ്ങള്‍ രാജ്യത്ത് പ്രസിദ്ധീകരിക്കുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇത്തരം വ്യാജപ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 3 ദശലക്ഷം റിയാല്‍ പിഴയും അഞ്ച് വര്‍ഷം വരെ തടവും ശിക്ഷയായി ലഭിക്കാമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രചാരണത്തിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു.