തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പരിശോധിക്കുന്ന രണ്ടിലൊരാള്‍ക്ക് കോവിഡ് രോഗമുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 48 ശതമാന​ത്തിലെത്തി. ഇന്ന് ആറായിരത്തിലേറെ പേര്‍ക്ക് തിരുവനന്തപുരത്ത് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് ബാധ രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. വിവാഹ-മരണാനന്തര ചടങ്ങുകളില്‍ 50 പേര്‍ മാത്രമാണ് പ​ങ്കെടുക്കുന്നതെന്ന് ഉറപ്പാക്കും. ഇത് പരിശോധിക്കാന്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിക്കും. മാളുകളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നടപടികളുമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, കോവിഡ് ബാധ രൂക്ഷമായതോടെ തലസ്ഥാനത്തെ പല കോളജുകളും അടച്ചു. വാഹനങ്ങളുടെ തിരക്ക് ഉള്‍പ്പടെ നിയന്ത്രിക്കാനുള്ള നടപടിയുണ്ടാകുമെന്നും ​മന്ത്രി ആന്റണി രാജു അറിയിച്ചു. നാളെ ചേരുന്ന ഉന്നതതല യോഗത്തിലാവും നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക.