കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ നിയന്ത്രണം ശക്തമാക്കി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒരേ സമയം പരമാവധി 50 പേർക്ക് മാത്രം പ്രവേശനം. ജില്ലയിലെ എല്ലാ പൊതു പരിപാടികളും നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവിട്ടു. തുടർച്ചയായി മൂന്നാം ദിവസവും ജില്ലയിൽ ടി പിആർ 30 ന് മുകളിലാണ്.

ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണം അൻപത് ശതമാനം സീറ്റുകളിൽ കൃത്യമായി സാമൂഹിക അകലം പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളൂവെന്ന് കളക്ടർ നിർദേശിച്ചു. മാത്രമല്ല ജില്ലയിൽ കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കായി ജില്ലാ മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് സ്ഥാപനം അടിച്ചിടാനും കളക്ടർ നിർദേശിച്ചു.