നിലവിലെ സാഹചര്യത്തിൽ ഗോവയിൽ കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ ഒറ്റ അക്കത്തിനറുപ്പം സീറ്റ് പാർട്ടിക്ക് ലഭിക്കില്ലെന്ന് സേന എം പി സഞ്ജയ് റൗത്ത്. കോൺഗ്രസുമായി സഖ്യത്തിന് തയ്യാണെന്ന് വ്യക്തമാക്കി ശിവസേനയും എൻ സി പിയും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ സഖ്യം സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോൺഗ്രസിന്റെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് തനിച്ച് മത്സരിച്ചാൽ ഒറ്റ അക്കത്തിനറുപ്പം സീറ്റ് പാർട്ടിക്ക് ലഭിക്കില്ലെന്ന് സേന എം പി സഞ്ജയ് റൗത്ത് പറഞ്ഞു. ഗോവയിൽ കോൺഗ്രസിന് മൂന്ന് എംഎൽഎമാർ മാത്രമാണുള്ളത്. പാർട്ടിയെ മുഴുവൻ എം എൽ എമാരും തള്ളി കളഞ്ഞു. പ്രധാന രാഷ്ട്രീയ പാർട്ടികളായ ഞങ്ങൾ (ശിവസേനയും എൻസിപിയും) കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാകുന്നില്ല.

കഴിഞ്ഞ 50 വർഷമായി കോൺഗ്രസ് വിജയിക്കാത്ത 10 സീറ്റുകളിൽ ശിവസേനയും എൻ സി പിയും ജി എഫ് പിയും മത്സരിക്കാമെന്ന നിർദേശവും ശിവസേന ഉന്നയിച്ചിരുന്നു. ഈ നിർദേശത്തോടും സഖ്യത്തോടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് അനുകൂല നിലപാടായിരുന്നു. എന്നാൽ പ്രാദേശിക നേതൃത്വമാണ് സഖ്യത്തിന് എതിർപ്പ് പ്രകടിപ്പിക്കുന്നതെന്ന് റൗത്ത് പറഞ്ഞു. ഒറ്റയ്ക്കാണ് അവർ മത്സരിക്കുന്നതെങ്കിൽ ഒറ്റ അക്കത്തിനപ്പുറത്തേക്ക് അവർക്ക് സീറ്റ് ലഭിക്കില്ല, റൗത്ത് പറഞ്ഞു.

സഖ്യ ചർച്ചകൾക്കായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി നേതാവ് ദിനേഷ് ഗുണ്ടുറാവുവുമായും നിയമസഭ കക്ഷി നേതാവ് ദിഗംബർ കാമത്തുമായും സംസ്ഥാന അധ്യക്ഷൻ ഗിരീഷ് ചോഡങ്കറുമായും റൗത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 40 ൽ 30 സീറ്റിൽ കോൺഗ്രസ് മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടായിരുന്നു ശിവസേന മുന്നോട്ട് വെച്ചത്.

ശിവസേനയ്ക്കും എൻസിപിക്കും ഗോവയുടെ സിന്ധുദൂര്‍ഗ് ഉള്‍പ്പെടുന്ന വടക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുണ്ട്. നേരത്തേ ഈ മേഖലയിൽ ശിവസേനയ്ക്കും ജനപ്രതിനിധികൾ ഉണ്ടായിരുന്നു. ഇരു പാർട്ടികളുമായി സഖ്യം ഉണ്ടാക്കിയാൽ അത് കോൺഗ്രസിന് ഗുണകരമാകുമെന്ന വിലയിരുത്തലുകൾ ഉണ്ട്.മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായാൽ അദ്ദേഹത്തെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും റൗത്ത് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ നിലവിൽ പ്രാദേശിക കക്ഷിയായ ഗോവ ഫോർവേഡ് പാർട്ടിയുമായി മാത്രമാണ് കോൺഗ്രസ് സഖ്യത്തിലെത്തിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ സീറ്റ് വേണമെന്ന ആവശ്യം ഉത്പൽ ബി ജെ പി നേതൃത്വത്തോട് അറിയിച്ചിരുന്നുവെങ്കിലും അനുകൂല നിലപാടല്ല ബി ജെ പി നേതൃത്വം സ്വീകരിച്ചിരുന്നത്. പനാജിയിൽ മത്സരിക്കണമെന്നാണ് ഉത്പലിന്റെ ആവശ്യം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി ജെ പിയിൽ ചേർന്ന് 9 എം എൽ എമരിൽ ഒരാളായ അറ്റ്നാസിയോ മോൺസററ്റേയുടെ മണ്ഡലമാണ് പനാജി.

ഉത്പലിന് വേണ്ടി മോൺസറന്റെ മണ്ഡലം ഒഴിഞ്ഞ് കൊടുക്കാൻ തയ്യാറായേക്കില്ല. അങ്ങനെയെങ്കിൽ ഉത്പൽ ബി ജെ പി വിട്ടേക്കുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. അതേസമയം മോൺസററ്റയ്ക്ക് തന്നെ ഇത്തവണ ബി ജെ പി ടിക്കറ്റ് നൽകിയേക്കുമോയെന്ന കാര്യവും വ്യക്തമല്ല.