ടെല്‍അവീവ്: ഇറാനിയന്‍ ചാര ശൃംഖല തകര്‍ത്തതായി ഇസ്രായേല്‍. ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച്‌ അഞ്ച് പേര്‍ക്കെതിരെ കുറ്റം ചുമത്തി ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ്.

നാല് സ്ത്രീകള്‍ക്കും ഒരു പുരുഷനുമെതിരെയാണ് നടപടി. ഇറാനില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരാണ് പ്രതികളെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ‘ഭീകര പ്രവര്‍ത്തനം’ പരാജയപ്പെടുത്തിയതിന് ഇസ്രായേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ബന്ധപ്പെട്ടവരെ അഭിനന്ദിച്ചു.

ഇറാനിയന്‍ രഹസ്യാന്വേഷണ ഏജന്‍റായ റാംബോദ് നാംദാര്‍ എന്നയാളാണ് ചാരന്മാരെ റിക്രൂട്ട് ചെയ്തതെന്നും ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. ജൂത മതക്കാരന്‍ എന്ന് അവകാശപ്പെടുന്ന അയാള്‍, ഇസ്രയേല്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ചിത്രങ്ങള്‍ പകര്‍ത്താനും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ നിരീക്ഷിക്കാനും രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിക്കാനുമായി സ്ത്രീകള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ നല്‍കിയെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, അയാള്‍ ഇറാനിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്ന് അറിയില്ലായിരുന്നുവെന്ന് ആരോപണ വിധേയരായ സ്ത്രീകളുടെ അഭിഭാഷകന്‍ പറഞ്ഞു. ഇസ്രയേലിന്റെ സുരക്ഷയെ തകര്‍ക്കാന്‍ അവര്‍ക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത് ഗുരുതരമായ കേസാണെന്നും ഇസ്രായേലിനുള്ളില്‍ ഇറാനിയന്‍ ചാര ശൃംഖല സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുണ്ടെന്നും ഷിന്‍ ബെറ്റ് പ്രതികരിച്ചു.