വത്തിക്കാന്‍ സിറ്റി: മഹാമാരിയുടെ പ്രതിസന്ധി നിറഞ്ഞ കാലത്ത് ജോലിയില്ലാതെ ദുരിതത്തില്‍ കഴിയുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒരുമിച്ച് പ്രാർത്ഥിക്കാം (#PrayTogether) എന്ന ഹാഷ്‌ടാഗോടുകൂടി ഇന്നലെ ജനുവരി 12-ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലാണ് പാപ്പ ആഹ്വാനം നടത്തിയത്. ജോലി ഇല്ലാത്തത് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും, എല്ലാ പ്രത്യാശയും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുകയാണെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പാപ്പ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിച്ചു.

ഒരുപാട് ആളുകൾ, ഇപ്പോഴത്തെ മഹാമാരിമൂലം, സമാധാനപരമായി അവരെ ജീവിക്കാൻ അനുവദിക്കുന്ന ഒരു ജോലി ഇല്ലാത്ത ദുരിതമാണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത് പലപ്പോഴും, ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും, എല്ലാ പ്രത്യാശയും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ നയിക്കുന്നു. നമുക്കെല്ലാവർക്കും അവർക്കുവേണ്ടി പ്രാർത്ഥിക്കാം” – പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.