രാജ്യത്ത് ഒമിക്രോൺ വ്യാപനം അതിരൂക്ഷം, ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ എറ്റവും മികച്ച ആയുധം വാക്സിനേഷനാണ്. പഴയ സ്ഥിതി ഇനിയുണ്ടാവാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും മോദി മുന്നറിയിപ്പ് നൽകി. കൊവിഡ് അവലോകന യോഗത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്രം സംസ്ഥാനങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പ് പറഞ്ഞ പ്രധാനമന്ത്രി അടിയന്തര സാഹചര്യത്തിൽ കുട്ടികളെ ചികിത്സിക്കാനുള്ള 800 യൂണിറ്റ് തയ്യാറാണെന്നും പറഞ്ഞു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ഓക്സിജൻ കിടക്കകളും തയ്യാറാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രാദേശിക കണ്ടെയിന്മെന്റ് സോണുകൾ ശക്തമാക്കണമെന്നും മോദി നിർദ്ദേശം നൽകി. രോഗികൾ അധികമുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കാനാണ് തീരുമാനം.

വീട്ടിൽ നിരീക്ഷണത്തിൽ കൃത്യമായി ചികിൽസ ലഭിക്കുന്നുവെന്ന ഉറപ്പാക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി പരിശോധനയും ചികിത്സയും കൃത്യമായി നടക്കണമെന്ന് ആവശ്യപ്പെട്ടു. ടെലി മെഡിസിൻ സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ട്.