വാഷിംഗ്ടണ്‍ ഡിസി: ഇസ് ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി സിറിയയിലെത്തി അവിടെ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ശേഷം അമേരിക്കയിലേക്ക് മടങ്ങിവരാന്‍ ആഗ്രഹം പ്രകടിപ്പിച്ച്‌ മുസ്‌ലിം വനിത യുഎസ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ വാദം കേള്‍ക്കാന്‍ കോടതി വിസമ്മതിച്ചു.
ജനുവരി 12നാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

ഹൊഡ് മുത്താന എന്ന യുവതി ജനിച്ചുവളര്‍ന്നത് അലബാമയിലാണ്. 2014 ല്‍ ഐഎസില്‍ ചേരുന്നതിന് ഇവര്‍ സിറിയയിലേക്ക് പോയി. ഇപ്പോള്‍ ഇവര്‍ക്ക് 29 വയസായി.

മുത്താന സിറിയയിലായിരിക്കുന്പോള്‍ യുഎസ് ഭരണകൂടം ഇവരുടെ പൗരത്വം കാന്‍സല്‍ ചെയ്യുകയും പാസ്പോര്‍ട്ട് റിവോക്ക് ചെയ്യുകയും ചെയ്തു.

2019 ല്‍ മുത്താനയുടെ പിതാവ് അമേരിക്കയിലേക്കുള്ള ഇവരുടെ തിരിച്ചുവരവ് നിഷേധിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്തു. ഈ കേസിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

യെമന്‍ സ്വദേശിയായ മുത്താനയുടെ പിതാവ് അമേരിക്കയില്‍ നയതന്ത്ര പ്രതിനിധിയായിരിക്കുന്പോഴാ‌ണ് മുത്താന‌യുടെ ജനനം. നയതന്ത്ര പ്രതിനിധികള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വത്തിന് അര്‍ഹതയില്ല. എന്നാല്‍ മുത്താന ജനിക്കുന്നതിനു മുന്പ് നയതന്ത്രപ്രതിനിധി എന്ന സ്ഥാനം ഉപേക്ഷിച്ചിരുന്നതിനാല്‍ മുത്താനക്ക് അമേരിക്കയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു പിതാവിന്‍റെ വാദം.

ഐഎസില്‍ ചേര്‍ന്നതില്‍ ഖേദിക്കുന്നുവെന്നും മാപ്പു നല്‍കണമെന്നും മുത്താന പറഞ്ഞുവെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഭീകരാക്രമണങ്ങളെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും അമേരിക്കന്‍ പൗരന്മാരെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്നും കോടതി കണ്ടെത്തി.