ന്യൂഡല്‍ഹി: ബി.ജെ.പിയില്‍നിന്നുള്ള രാജി രാഷ്ട്രീയ ഭൂകമ്ബമാകുമെന്ന് സ്വാമി പ്രസാദ് മൗര്യ.
തന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് വെള്ളിയാഴ്ചവരെ കാക്കാന്‍ ആവശ്യപ്പെട്ട മൗര്യ ബി.ജെ.പിയുടെ ശവപ്പെട്ടിയില്‍ അവസാന ആണി യു.പിയില്‍ അടിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. അതേസമയം, ബി.എസ്.പിയിലായിരിക്കേ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മൗര്യക്കെതിരെ 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ യു.പി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. താന്‍ എവിടേക്ക് പോകുമെന്ന് ജനുവരി 14ന് വ്യക്തമാകും. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ബി.ജെ.പിയുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. യു.പിയില്‍ 14 വര്‍ഷത്തിന് ശേഷമുള്ള 2017ലെ വിജയത്തിന് ബി.ജെ.പി തന്നോട് നന്ദി കാണിച്ചില്ല. തന്നെ മന്ത്രിയാക്കിയത് ബി.ജെ.പിയുടെ ഔദാര്യമല്ലെന്ന് മൗര്യ ഓര്‍മിപ്പിച്ചു.
രാജി പിന്‍വലിക്കാനുള്ള ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അപേക്ഷ തള്ളിയതിന് പിന്നാലെ 2014ലെ വിദ്വേഷ പ്രസംഗത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സുല്‍ത്താന്‍പുരില്‍ പുറപ്പെടുവിച്ച വാറന്റ് പ്രകാരം ബുധനാഴ്ച കോടതിയില്‍ ഹാജരാകാനാണ് നിര്‍ദേശം. എന്നാല്‍, മൗര്യ വാറന്റ് തള്ളി. ജനുവരി 24ന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയില്‍ മറുപടി നല്‍കുമെന്ന് മൗര്യ പറഞ്ഞു.
ദേവി ദേവന്മാരായ ഗൗരിയും ഗണേശും വിവാഹവേളകളില്‍ ആരാധിക്കപ്പെട്ടിരുന്നില്ലെന്നും ദലിതുകളെയും പിന്നാക്ക ജാതിക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവര്‍ണ ജാതി മേധാവിത്വത്തിന്റെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നുമായിരുന്നു മൗര്യയുടെ വിവാദ പരാമര്‍ശം. ഈ കേസില്‍ 2016ല്‍ അലഹബാദ് ഹൈകോടതി മൗര്യക്കെതിരെ പുറപ്പെടുവിച്ച വാറന്റ് സ്റ്റേ ചെയ്തിരുന്നു.