കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തില്‍ പരാതിക്കാരി അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളെന്ന് സഹോദരന്റെ വെളിപ്പെടുത്തല്‍.
സഹോദരിയുടെ ഭര്‍ത്താവ് പൊതുസമൂഹത്തില്‍ മാന്യനായി നടിക്കുന്നവനാണ്. 20 വ്യാജ ഐ.ഡികളാണ് ഇയാള്‍ക്ക് ഫേസ്ബുക്കിലുള്ളത്.
2018ല്‍ ഇയാള്‍ സഹോദരിയോട് ഇത്തരത്തില്‍ ആവശ്യപ്പെട്ടപ്പോള്‍തന്നെ അവള് തങ്ങളെ അറിയിച്ചിരുന്നു. തുടര്‍ന്ന്, അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുകയും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. അന്ന്, താന്‍ തമാശ പറഞ്ഞതാണെന്നും ഇനി അങ്ങനെ ഉണ്ടാവില്ലെന്നും പറഞ്ഞ് കരഞ്ഞു.
കൗണ്‍സലിങ് നല്‍കിയശേഷമാണ് വീണ്ടും സഹോദരി അയാള്‍ക്കൊപ്പം പോയത്. ശനിയാഴ്ച സഹോദരി വ്ലോഗറോട് സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നപ്പോള്‍ മാത്രമാണ് വിവരങ്ങളറിഞ്ഞത്. ഞങ്ങളറിഞ്ഞിരുന്നെങ്കില് അപ്പോള്‍തന്നെ അയാളെ തീര്‍ത്തേനെ. അയാളെ പേടിച്ച് സഹോദരി പുറത്തുപറയാതിരിക്കുകയായിരുന്നു.
ആദ്യത്തെ പ്രശ്നം കഴിഞ്ഞപ്പോള്‍ ഇനി അയാള്‍ക്കൊപ്പം പോകേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍, അവള്‍ക്ക് അയാളോടുള്ള ഇഷ്ടം കൊണ്ട് പോയതാണ്. ഇനിയും ഞങ്ങളോട് പറയാനാവില്ലെന്ന് കരുതിയാവും മറച്ചുവെച്ചത്. മാനസിക സമ്മര്‍ദം സഹിക്കാന്‍ പറ്റാതെയാണ് അവള് വ്ലോഗറോട് സംസാരിച്ചത്. അന്നുതന്നെ പരാതി നല്‍കുകയായിരുന്നു. ഭര്‍ത്താവിനെക്കൂടാതെ എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയിട്ടുള്ളത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. സഹോദരിയെ ഇഷ്ടമാണെന്ന് അയാള്‍ വീട്ടില്‍ അറിയിക്കുകയായിരുന്നു. അന്ന് അയാള്‍ ഒമാനില്‍ ജോലി ചെയ്യുകയായിരുന്നു. ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ലെങ്കിലും ജോലിയുള്ളതിനാലും മറ്റ് പരാതികളൊന്നും ഇയാളെക്കുറിച്ചുണ്ടായിരുന്നില്ല എന്നതിനാലും വിവാഹത്തിന് തയാറായി.
2014ല്‍ ആയിരുന്നു കല്യാണം. ഞങ്ങള്‍ വാങ്ങിനല്‍കിയ വീട്ടിലാണ് സഹോദരിയും ഭര്‍ത്താവും താമസിച്ചിരുന്നത്. അയാളുടെ വീട്ടുകാരുമായി സഹകരണമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ് കുറെനാള്‍ സന്തോഷത്തിലായിരുന്നു. മൂത്ത കുഞ്ഞുണ്ടായ ശേഷമാണ് ഇയാളില്‍ മാറ്റങ്ങള്‍ തുടങ്ങിയത്. അന്നുവരെ സഹോദരിക്ക് ഫോണ്‍ ഉണ്ടായിരുന്നില്ല. അതിനുശേഷം ഫോണ്‍ വാങ്ങി നല്കി. ഇത്തരം കാര്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നു. വിസമ്മതിച്ചപ്പോള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി. അമ്മ വിചാരിച്ചാല്‍ കൂടുതല്‍ പണം കിട്ടുമെന്നുവരെ മക്കളോട് പറഞ്ഞു.
വിവാഹം, പിറന്നാള്‍, ജോലി കിട്ടിയതിന്റെ ചെലവ് എന്നൊക്കെ പല കാരണങ്ങള്‍ പറഞ്ഞാണ് പലരുടെയും വീടുകളിലേക്ക് കൊണ്ടുപോയിരുന്നത്. ഇത്തരത്തില്‍ ആലപ്പുഴക്ക് പോകാനിരിക്കുകയായിരുന്നു. പരാതി പറയാന്‍ കഴിയാതെ, നിസ്സഹായരായ മറ്റു സ്ത്രീകളും ഇതില്‍ പെട്ടിട്ടുണ്ട്. സഹോദരിയെ ദ്രോഹിച്ചവര്‍ക്കെതിരെ ഏതറ്റം വരെയും പോകും. വലിയ ആളുകളാണ് അവരുടെ കൂട്ടത്തിലുള്ളത്. ജീവന് ഭീഷണിയുണ്ടെന്നും സഹോദരന് പറഞ്ഞു.
അന്വേഷണം ഊര്‍ജിതം
കറുകച്ചാല്‍: വിവാഹപങ്കാളിയെ ലൈംഗികബന്ധത്തിന് പരസ്പരം കൈമാറുന്ന സംഘത്തിന്റെ പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ഈ കേസില്‍ മൂന്ന് പ്രതികളെക്കൂടി പിടികൂടാനുണ്ട്. ഇതിലൊരാള്‍ കഴിഞ്ഞദിവസം സൗദിയിലേക്ക് കടന്നിരുന്നു. മറ്റുള്ളവര്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ഇതില്‍ പാലാ സ്വദേശി ക്രൂരമായി പീഡിപ്പിച്ചതായാണ് മൊഴി. അതിനിടെ, പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തി. ഇതുവരെ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള ആറുപേരാണ് അറസ്റ്റിലായിരിക്കുന്നത്.
നവമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് പങ്കാളികളെ കൈമാറുന്ന 14 സംഘങ്ങളെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിരവധി സ്ത്രീകള്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. എന്നാല്‍, കൂടുതല്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. പിടിയിലായ പ്രതികളുടെ ഫോണുകള്‍, ലാപ്ടോപ്പുകള് എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.