അമൃത്സര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഉണ്ടായ സുരക്ഷാവീഴ്ച നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ്.

പഞ്ചാബ് സര്‍ക്കാറിനെതിരെ കടുത്ത നടപടി എടുക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ‘പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച’ എന്ന പ്രശ്നത്തെ ഫലപ്രദമായി കൈകാര്യം ചെയ്തതില്‍, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിയുടെ പ്രതിച്ഛായ വര്‍ദ്ധിച്ചുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ഇതിലൂടെ ചരണ്‍ജിതിന് ‘കര്‍ഷകരുടെ രക്ഷകന്‍’, ‘പഞ്ചാബിയത്തിന്റെ പരിപാലകന്‍’ എന്നീ വിശേഷണങ്ങള്‍ കൈവന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗ്രാമ- നഗര പ്രദേശങ്ങളിലെ 25,000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച അതീവ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹത്തെ രക്ഷിക്കാന്‍ ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്ന് ചരണ്‍ജിത് പറഞ്ഞിരുന്നു.

ഈ വിഷയത്തെ തുടര്‍ന്ന് കേന്ദ്രവും ബിജെപിയും പഞ്ചാബ് സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയെങ്കിലും ഈ നിലപാടിനെ അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. രാജ്യത്തിനു വേണ്ടി ജീവന്‍ പോലുമര്‍പ്പിക്കാന്‍ മടിയില്ലാത്ത പഞ്ചാബികളെയും അവരുടെ നാടിനെയും പ്രധാനമന്ത്രി അപമാനിച്ചുവെന്ന് പി.സി.സി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു കുറ്റപ്പെടുത്തി. അതേസമയം, മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.