ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ് ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചത്. അവയവം വച്ചുപിടിപ്പിക്കുന്നതില്‍ ക്ഷാമം പരിഹരിക്കാനുള്ള പുതിയ ചുവടുവയ്പ്പാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ചരിത്രപരമായ നടപടിയാണിതെന്ന് മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അധികൃതരും വ്യക്തമാക്കി.

‘ഒന്നുകില്‍ മരിക്കും. അല്ലെങ്കില്‍ ഈ ശസ്ത്രക്രിയക്ക് വിധേയനാകും. എനിക്ക് ജീവിക്കണം. ഇതെന്റെ അവസാന ഊഴമാണ്’. ഇതായിരുന്നു ശസ്ത്രക്രിയക്ക് മുന്‍പായി ഡേവിഡ് ബെനറ്റ് പറഞ്ഞത്. ഇദ്ദേഹത്തിന്റെ ഹൃദയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വിദഗ്ധര്‍ നിരീക്ഷിച്ചുവരികയാണ്. മനുഷ്യഹൃദയത്തിനായി ഒരുപാട് ശ്രമിച്ചെങ്കിലും കിട്ടാത്ത സാഹചര്യത്തിലാണ് അവസാന ശ്രമമെന്ന നിലയില്‍ പരീക്ഷണത്തിന് ശാസ്ത്രലോകം മുതിര്‍ന്നത്.

നിര്‍ണായകമായ ശസ്ത്രക്രിയകള്‍ നടന്ന ശേഷമുള്ള ദിവസങ്ങള്‍ ഏറെ സങ്കീര്‍മാണെന്ന് മെഡിക്കല്‍ സംഘം പറഞ്ഞു. ബെനറ്റന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഇതുവരെ ആരോഗ്യപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.