ന്യൂഡൽഹി: ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്ത്യ പിൻവലിക്കില്ല. ഈ മാസം പകുതിയോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാനായിരുന്നു നീക്കം.
എന്നാൽ, കോവിഡ് വകഭേദമായ ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം കണക്കിലെടുത്ത് ഈ തീരുമാനത്തിൽനിന്നു പിൻമാറുമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കിയത്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്.
അന്താരാഷ്ട്ര വിമാനസർവീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഉചിതമായ സമയത്ത് തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി. നിലവിലെ പ്രത്യേക എയർ ബബിൾസ് ഓപ്പറേഷൻ സംവിധാനം തുടരും. രാജ്യവ്യാപകമായി വിദേശത്തുനിന്നെത്തുന്ന യാത്രക്കാർക്ക് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ തന്നെ റാപിഡ് പിസിആർ പരിശോധനയോ ആർടിപിസിആർ പരിശോധനയോ നടത്തിയ ശേഷമേ പുറത്തിറങ്ങാൻ കഴിയൂ.