ന്യൂഡൽഹി: രാജ്യസഭയിൽനിന്നു സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കുന്ന പ്രശ്നമില്ലെന്നു സർക്കാരും മാപ്പുപറഞ്ഞ് അകത്തു കയറുന്ന പ്രശ്നമില്ലെന്ന നിലപാടിൽ എംപിമാരും ഉറച്ചുനിൽക്കുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട പന്ത്രണ്ട് എംപിമാരും ഇന്നലെ പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. നടപടി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് എംപിമാർ പറഞ്ഞു. ഇരുസഭകളിലും പ്രതിഷേധിക്കുമെന്നും എംപിമാർ വ്യക്തമാക്കി. എംപിമാർ കുറ്റസമ്മതം നടത്തി മാപ്പു പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ഇന്നലെയും പറഞ്ഞത്.
എന്നാൽ, ഒരു കാരണവശാലും എംപിമാർ മാപ്പു പറയില്ലെന്നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞത്. എംപിമാരെ സസ്പെൻഡ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഖാർഗെ പറഞ്ഞു.എംപിമാരുടെ സസ്പെൻഷനെ ചൊല്ലി ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധമുയർത്തി. ഇരുസഭകളും പലതവണ പിരിഞ്ഞു.