ബം​ഗളൂരു; മീ ടൂ ആരോപണക്കേസില്‍ തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്ക് പൊലീസിന്റെ ക്ലീന്‍ ചീറ്റ്.

മൂന്നു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ താരത്തിനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. 2018ലാണ് താരത്തിനെതിരെ ആരോപണവുമായി തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ ഒരു മലയാളി നടി രം​ഗത്തെത്തിയത്.

വിവാദമായ കിടപ്പറ രം​ഗം

‘വിസ്മയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റിഹേഴ്‌സല്‍ സമയത്ത് അര്‍ജുന്‍ മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ ആരോപണം. സിനിമയില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. സാമൂഹിക മാധ്യമത്തിലൂടെയാണ് അര്‍ജുനെതിരെ നടി രം​ഗത്തെത്തിയത്. തുടര്‍ന്ന് കബണ്‍പാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ സര്‍ജയെ കുറ്റവിമുക്തനാക്കുകയായിരുന്നു. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. 30 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ വിസ്മയ സിനിമയുടെ സംവിധായകന്‍ നിര്‍മാതാവ് ഉള്‍പ്പടെ പത്ത് പേരുടെ മൊഴികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോപണത്തിനെതിരെ അര്‍ജുന്‍

കിടപ്പറ ദൃശ്യങ്ങളിലാണ് ഞാന്‍ അവരെ ലൈംഗികമായി ആക്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഈ രംഗങ്ങള്‍ വലിയ യൂണിറ്റിനു മുന്നിലാണ് ഷൂട്ട് ചെയ്തിരുന്നത്. ആ സമയത്ത് ഒരാളോട് എങ്ങനെയാണ് മോശമായി പെരുമാറുന്നത്. പലസമയങ്ങളിലും വീട്ടില്‍ നിന്നുകൊണ്ടുവരുന്ന ഭക്ഷണം പങ്കുവയ്ക്കാന്‍ വരെ അവരെ ക്ഷണിച്ചിരുന്നു- എന്നാണ് അര്‍ജുന്‍ തന്റെ സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞു.