കാബൂൾ: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചശേഷം നൂറിലേറെ മുൻ സൈനിക, പോലീസ് ഓഫീസർമാരെ താലിബാൻ കൊല്ലുകയോ തട്ടിക്കൊണ്ടു പോകുകയോ ചെയ്തെന്നു ഹ്യൂമൻ റൈറ്റ്സ് വാച്ച് റിപ്പോർട്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും മുൻ സൈനികർക്കെതിരേയുള്ള പ്രതികാരനടപടികൾ താലിബാൻ തുടരുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഗവൺമെന്റ് സർവീസിലുള്ളവരുള്ള റിക്കാർഡ് ഉപയോഗിച്ചാണ് മുൻ ഓഫീസർമാരെ തിരിച്ചറിഞ്ഞ് താലിബാൻ കൊല്ലുന്നത്. കീഴടങ്ങിയവരും താലിബാന്റെ ക്രൂരതയ്ക്കിരയാകുന്നു. ചില സന്ദർഭങ്ങളിൽ പ്രാദേശിക താലിബാൻ കമാൻഡർമാർ ഇരകളാക്കേണ്ടവരുടെ പട്ടിക തയാറാക്കി കൊലപ്പെടുത്തുന്നു. ക്ഷമിക്കാനാവാത്ത പ്രവൃത്തികൾ നടത്തിയവരാണ് ഇവർ എന്നാണ് താലിബാൻ ഭീകരരുടെ ന്യായം. അഫ്ഗാനിസ്ഥാൻ മുഴുവൻ ഭീകരതയാണെന്നും മുൻ സർക്കാരുമായി ബന്ധപ്പെട്ടവരെല്ലാം അരക്ഷിതാവസ്ഥയിലാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ സാധാരണക്കാരെയും താലിബാൻ ലക്ഷ്യമിടുന്നു. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണിത്.
ഐഎസ് ആക്രമണങ്ങളുടെ പ്രഭവകേന്ദ്രമാണ് നംഗർഹാർ പ്രവിശ്യ. നംഗർഹാറിന്റെ തലസ്ഥാനമായ ജലാലാബാദിൽ ഐഎസ് താവളങ്ങളിൽ താലിബാൻ ഇന്നലെ നടത്തിയ റെയ്ഡിനെത്തുടർന്ന് എട്ടു മണിക്കൂർ നീണ്ട ഏറ്റുമുട്ടലുണ്ടായി. മൂന്നു പേർ കൊല്ലപ്പെട്ടു.