പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം. മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ അജണ്ട.

ആദ്യ ദിനമായ നാളെ തന്നെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന ബില്ല് സഭയിൽ അവതരിപ്പിക്കും. മിനിമം താങ്ങുവില സംബന്ധിച്ച നിയമത്തെക്കുറിച്ചുള്ള അവ്യക്തത നില നിർത്തിയാണ് ബില്ല് അവതരണം. ബിജെപിയും കോൺഗ്രസും നാളെ സഭയിൽ ഹാജരാകണമെന്ന് അംഗങ്ങൾക്ക് വിപ് നൽകി.

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ലിന്റെ ചർച്ച പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് വേദിയാകും. മിനിമം താങ്ങുവില, വിള നവീകരണം, ചെലവില്ലാത്ത കൃഷി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതി രൂപവൽക്കരിക്കാനുള്ള പ്രഖ്യാപനം സർക്കാർ സഭയിൽ നടുത്തും.

Read Also : സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ; പാർലമെന്റിൽ നിയമം പിൻവലിക്കും വരെ സമരം തുടരും

ക്രിപ്‌റ്റോകറൻസി നിയന്ത്രണ ബിൽ, വൈദ്യുതി നിയമ ഭേദഗതി ബിൽ, പൊതുമേഖലാ ബാങ്കുകളിൽ സർക്കാരിന്റെ ഓഹരി 51 ശതമാനത്തിൽനിന്ന് 26 ശതമാനമാക്കാനുള്ള ബിൽ തുടങ്ങിയവ ബില്ലുകളാണ് ഈ സമ്മേളത്തിൽ സഭ പരിഗണിയ്ക്കുന്ന മറ്റ് സുപ്രധാന ബില്ലുകൾ.