ശല്യം ചെയ്‌തെന്ന ജീവനക്കാരിയുടെ പരാതിയിൽ ജിവി രാജ സ്‌കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ. ജീവനക്കാരിയൊട് അശ്ലീലചുവയോടെ സംസാരിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് സി എസിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണ ശുപാർശയിൽ വിദ്യാഭ്യാസ മന്ത്രിയുടേതാണ് ഉത്തരവ്. അഡിഷണൽ സെക്രട്ടറി വകുപ്പുതല അന്വേഷണം നടത്തും.

രാത്രി വിളിച്ച് ശല്യപ്പെടുത്തുന്നുവെന്നും, മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു പ്രദീപിനെതിരായ ഉത്തരേന്ത്യക്കാരിയായ ജീവനക്കാരിയുടെ പരാതി. കഴിഞ്ഞ മാസം 30 നാണ് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഇതിന് പിന്നാലെ വകുപ്പിലെ പ്രത്യേക സംഘം അന്വേഷണം നടത്തി. പ്രദീപിനെ സസ്പെൻഡ് ചെയ്യണമെന്നും വകുപ്പ്തല അന്വേഷണം നടത്തണമെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്ത് മന്ത്രി ഉത്തരവിട്ടത്.

ജീവനക്കാരി നൽകിയ പരാതിയിൽ അരുവിക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നാണ് അരുവിക്കര പൊലീസിന്റെ വിശദീകരണം. കായികവകുപ്പിനും ജീവനക്കാരി പരാതി നൽകിയിട്ടുണ്ട്.