കോവിഡിന്‍റെ പുതിയ വകഭേദം പടരുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങളും നടപടി ശക്തമാക്കി. ദക്ഷിണാഫ്രിക്കക്കു പിന്നാലെ ഇസ്രായേലിലും പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യാത്രാവിലക്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ജി.സി.സി രാജ്യങ്ങള്‍.

പ്രധാന ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് സൗദി അറേബ്യയും ബഹ്റൈനും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് സൗദി അറേബ്യ വിലക്കേര്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്ക്, ഇസ്വാതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കും തിരിച്ചുമുള്ള സര്‍വിസുകള്‍ക്ക് വിലക്ക് ബാധകമായിരിക്കും. ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ആറ് രാജ്യങ്ങളിലേക്കുള്ള സര്‍വീസ് റദ്ദാക്കിയതായി ബഹ്റൈനും അറിയിച്ചു. എന്നാല്‍ യു.എ.ഇ ഉള്‍പ്പെടെ മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ സര്‍വീസ് വിലക്ക് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടിട്ടില്ല.

മാരകശേഷിയുള്ള പുതിയ കോവിഡ് വകഭേദം തടയാന്‍ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു വരികയാണെന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതികരിച്ചു. നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ വിതരണം ഊര്‍ജിതമാക്കി കോവിഡ് വ്യാപന സാധ്യത തടയാനുള്ള നീക്കവും സജീവമാണ്. അടുത്തിടെ പ്രാബല്യത്തില്‍ വന്ന ഇളവുകളില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഗള്‍ഫ് ആരോഗ്യ മന്ത്രാലയങ്ങള്‍ അറിയിച്ചത്. അതേ സമയം പുതിയ കോവിഡ് വകഭേദം പടരുകയാണെങ്കില്‍ ഉചിതമായ പുനരാലോചനകളും നടപടികളും വേണ്ടി വരുമെന്നും ബന്ധപ്പെട്ടവര്‍ പ്രതികരിച്ചു.