അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർച്ചയായ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തിൽ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയിൽ രാവിലെ പത്തിന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി, വകുപ്പ് ഡയറക്ടർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതിനെക്കുറിച്ച് മന്ത്രിയോട് ജനപ്രതിനിധികൾ ആവശ്യമുന്നയിക്കും.ആദിവാസി അമ്മമാർക്കുളള ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും.സംസ്ഥാന ആരോഗ്യവകുപ്പും ഗൗരവത്തോടെയാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കാണുന്നത്

അട്ടപ്പാടിയിൽ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികളാണ് മരിച്ചത്. വീട്ടിയൂർ ഊരിലെ ആദിവാസി ദമ്പതികളുടെ മൂന്നുദിവസം പ്രായമായ കുഞ്ഞും അഗളി പഞ്ചായത്തിലെ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും കടുകുമണ്ണ ഊരിലെ ആറ് വയസ്സുകാരിയുമാണ് മരിച്ചത്. നാല് ദിവസത്തിനിടെ ഇത് അഞ്ചാമത്തെ ശിശുമരണമാണ്.

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ വച്ചാണ് വീട്ടിയൂർ ഊരിലെ ഗീതു,സനേഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ അയ്യപ്പൻ ദമ്പതികളുടെ പത്ത് മാസം പ്രായമുളള കുഞ്ഞും ഒടുവിൽ കടുകുമണ്ണ ഊരിലെ ആറുവയസ്സുകാരിയും മരിച്ചു. കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവൻ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു.

നവജാത ശിശുമരണം ആവർത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗർഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികൾക്കായുള്ള പദ്ധതി മുടങ്ങിയത്. പോഷകാഹാരം വാങ്ങുന്നതിനായി പ്രതിമാസം രണ്ടായിരം രൂപയാണ് നൽകിയിരുന്നത്. മൂന്നുമാസമായി തുക നൽകുന്നില്ലെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസർ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസികളാശ്രയിക്കുന്ന ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ശിശുമരണത്തിന് ഇടയാക്കിയ സംഭവങ്ങളെപ്പറ്റി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പട്ടിക വിഭാഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പട്ടിക വർഗ ഡയറക്ടർ ടി വി അനുപമയ്ക്ക് നിർദേശം നൽകി. ആരോഗ്യ മന്ത്രി വീണാ ജോർജും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം 10 നവജാഥ ശിശുക്കളാണ് അട്ടപ്പാടിയിൽ മരിച്ചത്.