റോഡുകളുടെ മോശം അവസ്ഥയെ കുറിച്ച് പൊതുജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബർ 14ണ് മുൻപ് വിവരങ്ങൾ അറിയിക്കാൻ ആണ് കോടതിയുടെ നിർദേശം. അമിക്കസ് ക്യൂറി, അഭിഭാഷകർ എന്നിവർക്ക് പുറമെ പൊതുജനത്തിനും വിഷയം ശ്രദ്ധയിൽപ്പെടുത്താമെന്ന് കോടതി പറഞ്ഞു. മഴ കഴിഞ്ഞതോടെ റോഡുകളെക്കുറിച്ച് നിരന്തരം പരാതികൾ എത്തുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി.

റോഡുകളുടെ ശോചനീയാവസ്ഥയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. റോഡ് പണിയാൻ അറിയില്ലെങ്കിൽ എഞ്ചിനീയർമാർ രാജിവയ്ക്കണമെന്നാണ് കോടതി പറഞ്ഞത്. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി. കൃത്യമായി നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണെന്ന് കരുതാത്തത് എന്ത് കൊണ്ടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കഴിഞ്ഞ വർഷം കോടതി ഇടപെടലിനെ തുടർന്ന് നന്നാക്കിയ റോഡുകൾ ഈ വർഷം പഴേപടി ആയെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം റോഡുകൾ തകർന്നാൽ അടിയന്തരമായി നന്നാക്കാൻ സംവിധാനമില്ലെന്ന് കൊച്ചി നഗരസഭ പറഞ്ഞു. എന്നാൽ ഇത്തരം ന്യായീകരണങ്ങൾ മാറ്റിനിർത്തി, പുതിയ ആശയങ്ങൾ നടപ്പാക്കണമെന്ന് കോടതി തിരിച്ച് മറുപടി നൽകി.