പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം.

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചലച്ചിത്ര ഗാനങ്ങളുടെ രചയിതാവാണ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ടോളം ഗാനരചനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സന്ദർഭത്തിനനുസരിച്ച് കാവ്യ ഭംഗിയുള്ള ഗാനങ്ങൾ സൃഷ്ടിക്കുന്നതിൽ അസാമാന മികവ് പുലർത്തിയ അദ്ദേഹം മൂവായിരത്തിലധികം സിനാമാ ഗാനങ്ങളും ഒട്ടേറെ ലളിതഗാനങ്ങളും എഴുതിയിട്ടുണ്ട്.

1981ലും (തൃഷ്ണ, തേനും വയമ്പും) 1991ലും (കടിഞ്ഞൂല്‍ കല്യാണം) മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1985-ല്‍ പുറത്തിറങ്ങിയ ‘സത്യം’ എന്ന സിനിമയിലൂടെ സംഗീത സംവിധായകനുമായി.

1942 ഫെബ്രുവരി 13ന് ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി ജി ഭാസ്‌ക്കരന്‍നായരുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. അദ്ദേഹത്തിന്റെ വിളിപ്പേരായിരുന്നു ബിച്ചു. യഥാർത്ഥ പേര് ബി ശിവശങ്കരൻ നായർ എന്നായിരുന്നു.