ന്യൂഡൽഹി: കേരളത്തിലെ സാധാരണ മരണങ്ങളെന്നു മുന്പു റിപ്പോർട്ട് ചെയ്ത 8,684 പേരുടെ മരണങ്ങൾ കഴിഞ്ഞ ഒരു മാസത്തിൽ കോവിഡ് ഗണത്തിൽ പുതുതായി ഉൾപ്പെടുത്തിയെന്നു കേന്ദ്രസർക്കാർ അറിയിച്ചു. പുതുതായി ഉൾപ്പെടുത്തിയ കോവിഡ് മരണങ്ങളിൽ പകുതിയിലേറെ എറണാകുളം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ്.
ഒക്ടോബർ 21ന് രാജ്യത്താകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 55.6 ശതമാനം മരണങ്ങളിൽ 64.7 ശതമാനവും കേരളത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഞായറാഴ്ച കേരളത്തിൽ 56.6 ശതമാനം കേസുകളും 77.4 ശതമാനം മരണങ്ങളുമാണു റിപ്പോർട്ട് ചെയ്തത്.
കോവിഡിന്റെ ആദ്യ മാസങ്ങളിൽ രാജ്യത്ത് ഏറ്റവും മികച്ച കോവിഡ് പ്രതിരോധം കണ്ട സംസ്ഥാനത്തു പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പും ഓണാഘോഷവും കഴിഞ്ഞപ്പോൾ കേസുകളും മരണങ്ങളും കൂടി.
കഴിഞ്ഞ ഓഗസ്റ്റ് 21ന് രാജ്യത്തെ 56.9 ശതമാനം കേസുകളും 26.9 ശതമാനം മരണവുമാണ് കേരളം റിപ്പോർട്ട് ചെയ്തത്.
എന്നാൽ സെപ്റ്റംബർ 21ന് ഇത് യഥാക്രമം 65.7, 45.2 ശതമാനം വീതവും ഒക്ടോബർ 21ന് 55.6, 64.7 ശതമാനവും നവംബർ 21ന് 56.6, 77.4 ശതമാനവും വീതമായി ഉയർന്നു.
കഴിഞ്ഞ ഏപ്രിൽ 21ന് സംസ്ഥാനത്ത് ആകെ 6.2 ശതമാനം കേസുകളും 1.4 ശതമാനം മരണങ്ങളുമാണു റിപ്പോർട്ട് ചെയ്തിരുന്നത്. യഥാസമയം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കേരളം വീഴ്ച വരുത്തിയെന്നാണ് കേന്ദ്രം പറയുന്നുത്.