വണ്ണപ്പുറം: ആമ്പൽ പറിക്കാനുള്ള ശ്രമത്തിനിടെ യുവാക്കൾ പാറക്കുളത്തില്‍ മുങ്ങി മരിച്ചു. ഒടിയപാറ മൈലാടൂര്ഭാഗം കിഴക്കേടത്ത് അനീഷ് ജോണ്‍ (43), ക്രഷറിന് സമീപം താമസിക്കുന്ന ഇയ്യനാട്ട് രതീഷ് (34) എന്നിവരാണ് മരിച്ചത്. ഇരുവരും പെയിന്റിംഗ് തൊഴിലാളികളായിരുന്നു.
ഒടിയപാറക്ക് സമീപം കുരിശുംതൊട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കക്കാട്ട് ക്രഷറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലായിരുന്നു അപകടം. ബുധനാഴ്ച രാവിലെ പുല്ല് അരിയാനെത്തിയ അയല്‍വാസികളായ സ്ത്രീകളാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ അടിവസ്ത്രം മാത്രം ധരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങൾ കരക്കെത്തിച്ചത്. ബന്ധുക്കളെത്തിയാണ് മരിച്ചത് അനീഷും രതീഷുമാണ് സ്ഥിരീകരിച്ചത്.
കുളത്തിന്റെ കരയില്‍ ഇരുവരുടേയും തുണി, മൊബൈല്‍ ഫോണുകള്‍, പേഴ്സ് എന്നിവ കണ്ടെത്തിയിരുന്നു. ഇവിടേക്ക് ആരുമെത്താത്തതിനാല്‍ ഇവ ആരു ടേയും ശ്രദ്ധയില്‍പ്പെട്ടില്ല. മരിച്ച അനീഷ് അപസ്മാര രോഗിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. രതീഷിന് നീന്തലുമറിയില്ല.
ഞായറാഴ്ച്ച മുതല്‍ ഇവര്‍ വീട്ടിലെത്തിയിരുന്നില്ല. ദിവസങ്ങളോളം വീട്ടില്‍ നിന്നും മാറി നില്ക്കുന്ന ശീലമുള്ള ഇരുവരും മറ്റെവിടെയേലും പണിക്ക് പോയി രിക്കുമെന്നാണ് വീട്ടുകാർ ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്.