റോം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ 1996-ല്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരകളില്‍ അവസാന സന്യാസിയും അന്തരിച്ചു. ഫാ. ജീന്‍-പിയറെ ഷൂമാക്കറാണ് ക്രിസ്തുരാജന്റെ തിരുനാള്‍ദിനമായ ഞായറാഴ്ച 97-മത്തെ വയസ്സില്‍ രോഗീലേപനം സ്വീകരിച്ചതിന് പിന്നാലെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1996-ല്‍ സായുധരായ ഇസ്ലാമിക തീവ്രവാദി സംഘടന അള്‍ജീരിയയിലെ തിഭിരിനിലെ നോട്രെഡെയിം ഡെ ല്‍’അറ്റ്‌ലസ് ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ അതിക്രമിച്ച് കയറി നിരപരാധികളായ സന്യാസിമാരെ തട്ടിക്കൊണ്ടു പോയി നിഷ്കരുണം കൊലചെയ്തപ്പോള്‍ ഫാ. ഷൂമാക്കറും, മറ്റൊരു ട്രാപ്പിസ്റ്റ് സന്യാസിയായ ഫാ. അമെഡീ നോട്ടോയും മാത്രമാണ് കൊല്ലപ്പെടാതെ രക്ഷപ്പെട്ടവര്‍.
7 ട്രാപ്പിസ്റ്റ് സന്യാസിമാരാണ് അന്നത്തെ കൂട്ടക്കൊലയില്‍ ദയനീയമായി കൊല്ലപ്പെട്ടത്. അള്‍ജീരിയയില്‍ സര്‍ക്കാര്‍ സൈന്യവും ഇസ്ലാമിക വിമത പോരാളികളും തമ്മില്‍ നടന്ന 10 വര്‍ഷങ്ങളോളം നീണ്ട സായുധ പോരാട്ടത്തിനിടയില്‍ 1993-1996 കാലയളവില്‍ കൊല്ലപ്പെട്ട 12 രക്തസാക്ഷികള്‍ക്കൊപ്പം 2018-ല്‍ ഈ 7 ട്രാപ്പിസ്റ്റ് സന്യാസിമാരേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. ആശ്രമത്തിന്റെ പുറത്ത് ചുമട്ട് തൊഴിലാളികളുടെ താമസ സ്ഥലത്ത് ചില ജോലികള്‍ ചെയ്തുകൊണ്ടിരുന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങിന്റെ തലേന്ന് ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ വാര്‍ത്താപത്രമായ അവെനീറിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഷൂമാക്കര്‍ പറഞ്ഞിരിന്നു.
ഇത് തനിക്ക് അറിയില്ലെന്നും, ഏതാണ്ട് 50 വര്‍ഷത്തിലധികം നീണ്ട ആശ്രമജീവിതത്തിലൂടെ താന്‍ അതിനായി ശ്രമിച്ചിട്ടുണ്ടെന്നും ഫാ. ഷൂമാക്കര്‍ പറഞ്ഞു. അക്രമം അതിജീവിച്ച ഫാ. അമെഡീ 2008 ൽ മരണമടഞ്ഞിരുന്നു.1924-ല്‍ ജനിച്ച ഫാ. ഷൂമാക്കര്‍ 1953-ല്‍ തിരുപ്പട്ടം സ്വീകരിച്ച ശേഷം തന്റെ സ്വദേശമായ ഫ്രാന്‍സിലെ ട്രാപ്പിസ്റ്റ് ആശ്രമത്തില്‍ ചേരുകയായിരുന്നു. 1964-ലാണ് അദ്ദേഹം അള്‍ജീരിയയിലെ തിഭിരിനിലെ ആശ്രമത്തില്‍ എത്തുന്നത്. 2019-ല്‍ മൊറോക്കോയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഫ്രാന്‍സിസ് പാപ്പ ഫാ. ജീന്‍-പിയറെയുടെ കരം ചുംബിച്ചിരിന്നു.