വാഷിംഗ്ടൺ: ഇന്ധന വില പിടിച്ചുകെട്ടാൻ കരുതൽ ശേഖരത്തിൽനിന്ന് അഞ്ചു കോടി ബാരൽ ക്രൂഡ് ഓയിൽ യുഎസ് വിപണിയിൽ ഇറക്കും.
യുഎസിൽ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ വില ഒരു വർഷം കൊണ്ട് ഇരട്ടിയായി. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, യുകെ രാജ്യങ്ങളും കരുതൽ ശേഖരത്തിൽനിന്ന് ക്രൂഡ് ഓയിൽ വിപണയിൽ ഇറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രണ്ടു രീതിയിലാണ് യുഎസ് ഊർജവകുപ്പ് കരുതൽ ശേഖരത്തിൽനിന്നു ക്രൂഡ് ഓയിൽ വിപണിയിൽ എത്തിക്കുന്നത്. 3.2 കോടി ബാരൽ അടുത്ത മാസങ്ങളിൽ വിപണിയിൽ ഇറക്കും. ഇതു വരും വർഷങ്ങളിൽ റിസർവിലേക്ക് ശേഖരിക്കും.
കരുതൽ ശേഖരത്തിൽനിന്ന് 1.8 കോടി ബാരൽ വിപണിയിലിറക്കാൻ യുഎസ് കോൺഗ്രസ് നേരത്തെ അനുമതി നൽകിയിരുന്നു. 1973 ലെ ഊർജ പ്രതിസന്ധിയെത്തുടർന്നാണ് യുഎസിൽ ഇന്ധനം കരുതലായി ശേഖരിക്കാൻ തുടങ്ങിയത്.
ലൂസിയാനയിലും ടെക്സാസിലും രണ്ടിടങ്ങളിലായാണു കരുതൽ ഇന്ധന ശേഖരം സൂക്ഷിച്ചിരിക്കുന്നത്.