കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് ഇന്നും കണ്ടെത്താനായില്ല. ക്രോസ് ഗാർഡ് തെരച്ചിൽ അവസാനിപ്പിച്ചു. കൂടാതെ മുങ്ങൽ വിദഗ്ധർ 5 മണിക്കൂർ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. വീണ്ടും തെരച്ചിൽ നടത്തുന്ന കാര്യത്തിൽ വീണ്ടും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും തീരുമാനം.

അതേസമയം മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട ഡിവിആർ കണ്ടെത്തുന്നത് ദുഷ്കരമെന്ന് തെരച്ചിൽ സംഘം വ്യക്തമാക്കി. ഹാർഡ് ഡിസ്ക് ലഭിച്ചാലും ദൃശ്യങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുപറയാനാവില്ല എന്ന് സൈബർ വിദഗ്ധരും പറയുന്നു. അപകടത്തിൽ പെട്ട ഡ്രൈവർ അബ്ദുൾ റഹ്മാനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കായലിൽ അടിയൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ വലിച്ചെറിഞ്ഞ ഇടത്തുനിന്ന് അത് ഒഴുകിപ്പോയിട്ടുണ്ടാവും. ഇങ്ങനെയാണെങ്കിൽ ഹർഡ് ഡിസ്ക് കണ്ടെത്തൽ ഏറെ ദുഷ്കരമാകുമെന്നാണ് തെരച്ചിൽ സംഘം പറയുന്നത്.

നമ്പർ 18 ഹോട്ടൽ ഉടമയ്ക്കെതിരെ വിശദമായ അന്വേഷണമാണ് പെൺകുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടർന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജൻറെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാ‍ർഡ് ഡിസ്ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അൻസി കബീറിൻറെ കുടുംബത്തിൻറെ ആവശ്യം.