പേരൂർക്കട ദത്ത് വിവാദത്തിൽ നിർണായക ഡി.എൻ.എ പരിശോധനാ ഫലം പുറത്ത്. ആന്ധ്രായിൽ നിന്നും കേരളത്തിൽ എത്തിച്ച കുട്ടിയുടെ അമ്മ അനുപമയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പരിശോധനാ ഫലം. അനുപമയുടെയും അജിത്തിന്റെയും സാമ്പിൾ കുഞ്ഞിന്റെ ഡി.എൻ.എയുമായി യോജിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയാണ് സാമ്പിളുകൾ പരിശോധിച്ചത്. പരിശോധന ഫലം CWCയ്ക്ക് കൈമാറി.

കുഞ്ഞിനെ കിട്ടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് അമ്മ അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ലഭിക്കാൻ ഇനി കുറച്ച് നിയമ നടപടികൾ മാത്രമേയുള്ളു. എത്രയും വേഗം കുഞ്ഞിനെ കൈയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കുഞ്ഞിനെ ലഭിക്കുന്നതെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ ലഭിച്ചാലും സമരം തുടരും. കുറ്റവാളികളെ ശിക്ഷിക്കും വരെ പോരാടും. എന്നാൽ സമരം എങ്ങനെ വേണമെന്ന് പിന്നീട് ആലോചിക്കുമെന്നും അനുപമ പ്രതികരിച്ചു. കുഞ്ഞിനെ ഉടൻ കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്തവിധം സന്തോഷമുണ്ടെന്നും കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും അനുപമ വ്യക്തമാക്കി.

കുഞ്ഞിനെ ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അച്ഛൻ അജിത്തും പ്രതികരിച്ചു. കുഞ്ഞിനെ കാണുന്നതിനും ലഭിക്കുന്നതിനും വേണ്ടി നിരവധി സ്ഥലങ്ങളിൽ കയറി ഇറങ്ങി. എല്ലായിടത്തും തങ്ങളെ ഇറക്കി വിട്ടു. കാര്യങ്ങൾ നന്നയി നടക്കുന്നതിൽ വളരെ സന്തോഷമെന്നും അജിത് പറഞ്ഞു.