കൊളംബോ: ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസുകളിൽ വിചാരണ തുടങ്ങി. രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും പ്രതിരോധത്തിൽ അനാസ്ഥ കാട്ടിയെന്ന കുറ്റം നേരിടുന്ന മുൻ ദേശീയ പോലീസ് തലവൻ പുനിത് ജയസുന്ദരയുടെ വിചാരണയാണ് ആദ്യത്തേത്.
11 ഇന്ത്യക്കാരുൾപ്പെടെ 270 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനപരന്പരയുമായി ബന്ധപ്പെട്ട മൂന്നു കേസുകളാണ് ആദ്യഘട്ടത്തിൽ കോടതി പരിഗണിക്കുന്നത്.
പുനിത് ജയസുന്ദര ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ആക്രമണം നടന്നകാലത്ത് പ്രതിരോധമന്ത്രാലയം സെക്രട്ടറിയായിരുന്ന ഹേമസിരി ഫെർണാണ്ടോയ്ക്കെതിരേയും സമാനമായ കുറ്റമാണു ചുമത്തിയിരിക്കുന്നത്.
ഇതേത്തുടർന്ന് ഇരുവരേയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അറസ്റ്റിലായ രണ്ടുപേരും ജാമ്യത്തിലാണിപ്പോൾ. അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനാസ്ഥയാണ് ആക്രമണത്തിന് അവസരമൊരുക്കിയത് എന്നാണ് ഇരുവരുടേയും നിലപാട്.
ഐഎസുമായി സഹകരിക്കുന്ന ലങ്കയിലെ നാഷണൽ തൗഹീദ് ജമാ അത് (എൻടിജെ) ഭീകരർ 2019 ഈസ്റ്റർ ദിനത്തിൽ കൊളംബോയിലെ മൂന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ആക്രമണത്തിൽ 270 പേരാണ് കൊല്ലപ്പെട്ടത്.
അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റു. രാജ്യാന്തരതലത്തിൽവരെ വലിയ പ്രതിഷേധം ഉയർന്ന സംഭവത്തിൽ അന്നത്തെ പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനിൽ വിക്രമസിംഹയും രാജ്യത്തും കടുത്ത വിമർശനം ഏറ്റുവാങ്ങി. ഇതേത്തുടർന്ന് പ്രസിഡന്റിന്റെ അധികാരമുപയോഗിച്ച് പ്രത്യേക സംഘത്തെ സിരിസേന നിയോഗിച്ചിരുന്നു. ഈ സമിതിയുടെ അന്വേഷണത്തിലും പ്രസിഡന്റിന്റെ അനാസ്ഥ എടുത്തുപറഞ്ഞിരുന്നു.